പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു, 58 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

കോഴിക്കോട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 58 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. കന്യാകുമാരി മാർത്താണ്ഡം സ്വദേശി വളവിലായി രതീഷ് (25) ആണ് ശിക്ഷിക്കപ്പെട്ടത്. നാദാപുരം അതിവേഗ പോക്സോ കോടതി ജഡ്ജി എം. സുഹൈബാണ് പ്രതിയ്ക്ക് ശിക്ഷ വിധിച്ചത്.
നരിപ്പറ്റ കമ്പിമുക്കിൽ താമസിക്കുന്ന പ്രതി പാതിരിപ്പറ്റയിലെ വാടക വീട്ടിൽ വെച്ച് 11 കാരിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നു. 2020 ഒക്ടോബർ മുതൽ 2021 ഫെബ്രുവരിയിൽ വരെ പല ദിവസങ്ങളിലായാണ് പീഡിപ്പിച്ചത്.സാമുഹ്യ പ്രവർത്തകർ കുട്ടിയെ കോഴിക്കോട് ബാലിക സദനത്തിലേക്കും തുടർന്ന് ചിൽഡ്രൻസ് ഹോമിലും പ്രവേശിപ്പിക്കുകയുമുണ്ടായി. ഇവിടെ വെച്ചാണ് കുട്ടി വിവരം പുറത്ത് അറിയ്ക്കുന്നത്. തുടർന്ന് ചൈൽഡ് വെൽഫെയർ കുറ്റ്യാടി പൊലീസിൽ പരാതി നൽകുകയായിരുന്നു.
ഒളിവിൽ പോയ പ്രതിയെ കന്യാകുമാരിയിൽ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. കുറ്റ്യാടി എസ്.ഐ. കെ. രാജീവ് കുമാർ, ടി.പി. ഫർഷാദ്, എന്നിവരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ 24 സാക്ഷികളെ വിസ്തരിക്കുകയും 24 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പഷെൽ പബ്ളിക് പ്രോസിക്യൂട്ടർ അഡ്വ മനോജ് അരൂർ ഹാജരായി.