ജനത്തിന്റെ പെൻഷൻ മുടങ്ങിയാലും ക്ലിഫ് ഹൗസിൽ കന്നുകാലികൾക്ക് ക്ഷേമമുണ്ട്; മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ കാലിത്തൊഴുത്തിന് ചിലവായത് 23 ലക്ഷം രൂപയും ചാണകക്കുഴിക്ക് 4.40 ലക്ഷം രൂപയും

തിരുവനന്തപുരം: 2021 മുതൽ ക്ലിഫ് ഹൗസിലെ കാലിത്തൊഴുത്ത് നവീകരണത്തിനായി സർക്കാർ ഖജനാവിൽ നിന്നും ചിലവഴിച്ചത് 23 ലക്ഷം രൂപ. കാലിത്തൊഴുത്തിനോട് ചേർന്ന ചാണകക്കുഴിക്ക് 4.40 ലക്ഷം രൂപ ചിലവഴിച്ചെന്നും നിയമസഭയിൽ സർക്കാർ വെളിപ്പെടുത്തിയ കണക്കുകൾ വ്യക്തമാക്കുന്നു. ക്ലിഫ് ഹൗസിലെ നിർമ്മാണ പ്രവർത്തനങ്ങൾക്കും അറ്റകുറ്റപണികൾക്കുമായി ഏറ്റവും കൂടുതൽ തുകയുടെ നിർമാണക്കരാർ ലഭിച്ചത് ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കാണ്.
ക്ലിഫ് ഹൗസിലെ നിർമാണങ്ങൾക്കായി മരാമത്തു വകുപ്പ് 3 വർഷത്തിനിടെ ചെലവാക്കിയത് 1.80 കോടി രൂപയാണ്. ഏറ്റവും കൂടുതൽ തുകയായതു സെക്യൂരിറ്റി ഗാർഡ് റൂം നിർമിക്കാനാണ്. 98 ലക്ഷം രൂപ. ലിഫ്റ്റ് വയ്ക്കാൻ 17 ലക്ഷവും ലിഫ്റ്റ് വച്ചപ്പോൾ പൈപ്‌ലൈൻ മാറ്റാനായി 5.65 ലക്ഷവും വേണ്ടിവന്നു. 12 ലക്ഷമാണു ക്ലിഫ് ഹൗസിലെ പെയ്ന്റിങ് ചെലവ്. രണ്ടു തവണയായി ശുചിമുറി നന്നാക്കാൻ 2.95 ലക്ഷം മുടക്കി. ബാക്കിയുളള പണികളുടെ ടെൻഡർ നടപടികൾ അന്തിമഘട്ടത്തിലാണ്.
ക്ഷേമ പെൻഷൻ നൽകാൻ പോലും സർക്കാരിന് പണമില്ലാതെ വലയുമ്പോഴാണ് കാലിത്തൊഴുത്തിന് ഉൾപ്പെടെ ലക്ഷങ്ങൾ ചിലവാക്കുന്നത്. സംസ്ഥാനത്തെ സാധാരണക്കാരന് ഒരു വീടുവയ്ക്കാൻ നാലര ലക്ഷം രൂപയോളം മതിയെന്നാണ് സർക്കാരിന്റെ കണക്ക്. ലൈഫ് ഭവന പദ്ധതിയിൽ വീടുനിർമ്മിക്കാൻ സർക്കാർ നൽകുന്നതും ഇത്രയും തുകയാണ്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ കാലിത്തൊഴുത്തിനും അനുബന്ധ നിർമ്മിതിക്കുമായി കാൽകോടി രൂപയിലേറെ ചിലവഴിച്ചിരിക്കുന്നത്.