അഹമ്മദ് നഗർ ഇനിയില്ല, പകരം അഹല്യാ നഗർ; പേര് മാറ്റത്തിന് കേന്ദ്രസർക്കാർ അനുമതി നൽകി

മുംബൈ: മഹാരാഷ്‌ട്രയിലെ അഹമ്മദ് നഗർ ജില്ലയുടെ പേരും മാറ്റുന്നു. അഹമ്മദ് നഗർ ഇനി മുതൽ അഹല്യനഹർ എന്നാകും അറിയപ്പെടുക. ഇതുസംബന്ധിച്ച നിർദ്ദേശത്തിന് കേന്ദ്ര സർക്കാർ അനുമതി നൽകി. വെള്ളിയാഴ്ച നടന്ന മഹാരാഷ്‌ട്ര മന്ത്രിസഭാ യോഗത്തിലാണ് അഹമ്മദ് നഗർ ജില്ലയുടെ പേര് മാറ്റുന്നതിനുള്ള കേന്ദ്രാനുമതി സംബന്ധിച്ച അറിയിപ്പുണ്ടായത്.
പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മറാത്ത രാജ്ഞി അഹല്യഭായ് ഹോൽക്കറിന്റെ സ്മരണാർഥമാണ് ജില്ലക്ക് അഹല്യ നഗർ എന്ന പേര് നൽകുന്നത്. അഹല്യ ദേവിയുടെ 300-ാം ജൻമവാർഷികത്തിലാണ് ഇങ്ങനെയൊരു ചരിത്രപരമായ തീരുമാനം. ജില്ലയ്‌ക്ക് അഹല്യ ദേവിയുടെ പേര് നൽകണമെന്ന് കഴിഞ്ഞ കുറേ വർഷങ്ങളായി നിരന്തരമായ ആവശ്യം ഉയർന്നിരുന്നു.
കഴിഞ്ഞ വർഷം മേയിൽ അഹല്യഭായ് ഹോൽക്കറിന്റെ 298–ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായാണ് അഹമ്മദ്നഗറിനെ അഹല്യനഗറാക്കാനുള്ള തീരുമാനം ഏക്നാഥ് ഷിൻഡെ ആദ്യമായി പുറത്തുവിടുന്നത്. അഹല്യനഗർ എന്ന് പേരിടുന്നതിൽ എതിർപ്പില്ലെന്ന് റെയിൽവേ മന്ത്രാലയം നേരത്തെ സംസ്ഥാന, ജില്ലാ ഭരണകൂടത്തെ അറിയിച്ചിരുന്നു. ജില്ലയുടെ പേര് മാറ്റുന്നതിൽ സഹകരിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കും മുഖ്യമന്ത്രി ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും നന്ദി അറിയിച്ചു.