എയ്ഡഡ് അധ്യാപക നിയമനം പിഎസ്സിക്ക് വിട്ട് തുല്യതകൊണ്ടുവരാനാകും; മന്ത്രിയുടെ വിമർശനം രാഷ്ട്രീയ പ്രേരണയാലെന്നും ഡോ. എം.എ. ഖാദർ

തിരുവനന്തപുരം: ഖാദർ കമ്മിറ്റി റിപ്പോർട്ടിനെ ചൊല്ലി വിവാദം കത്തുന്നു. എയ്ഡഡ് അധ്യാപക നിയമനം പിഎസ്സിക്ക് വിടണമെന്നത് ഉൾപ്പെടെയുള്ള നിരവധി നിർദ്ദേശങ്ങളാണ് ഖാദർ കമ്മിറ്റി സംസ്ഥാന സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലുള്ളത്. ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകൾ അപ്രായോഗികമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. എയ്ഡഡ് അധ്യാപക നിയമനം പിഎസ്സിക്ക് വിട്ടാൽ ശക്തമായി എതിർക്കുമെന്ന് വ്യക്തമാക്കി എൻഎസ്എസും രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ, മന്ത്രിയുടെ വിമർശനങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് കമ്മിറ്റി ചെയർമാൻ ഡോ. എം.എ. ഖാദർ. മന്ത്രിയുടെ വിമർശനം രാഷ്ട്രീയ പ്രേരണയാലെന്നായിരുന്നു ഒരു വാർത്താ ചാനലിനോട് പ്രതികരിക്കവെ അദ്ദേഹം പറഞ്ഞത്.
എയ്ഡഡ് അധ്യാപക നിയമനം പിഎസ്സിക്ക് വിട്ട് തുല്യതകൊണ്ടുവരാനാകുമെന്ന് ഡോ. എംഎ ഖാദർ ചൂണ്ടിക്കാട്ടി. സ്കൂൾ സമയമാറ്റ ശുപാർശ നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ പല നിർദേശങ്ങളും അപ്രായോഗികമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞിരുന്നു.
എയ്ഡഡ് മേഖലയിലെ അധ്യാപക നിയമനം പിഎസ്സി ക്ക് വിടുന്നത് ചർച്ചചെയ്തേടുക്കേണ്ട തീരുമാനമാണ്. നിയമനത്തിന് പ്രത്യേക ബോർഡ് രൂപീകരിക്കണം എന്ന കാര്യവും തീരുമാനിച്ചിട്ടില്ല. സ്കൂൾ സമയമാറ്റം കേരളത്തിൽ പ്രായോഗികമല്ല. ഖാദർ കമ്മിറ്റി റിപ്പോർട്ട് വിദ്യാഭ്യാസ വകുപ്പിലെ വിദഗ്ധരുമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഖാദർ കമ്മിറ്റി റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ എയ്ഡഡ് അധ്യാപക നിയമനം പിഎസ്സിക്ക് വിട്ടാൽ ശക്തമായി എതിർക്കുമെന്ന് എൻഎസ്എസ് മുന്നറിയിപ്പ് നൽകി. നിയമ നടപടി സ്വീകരിക്കും. വിദ്യാഭ്യാസ രംഗത്തു വിവിധ സ്ഥാപനങ്ങളുടെ സേവനം മറക്കരുതെന്നും എൻഎസ്എസ് പ്രസ്താവനയിൽ പറഞ്ഞു. ഖാദർ കമ്മിറ്റി റിപ്പോർട്ട് അപ്രായോഗികം എന്നാണ്എംഇഎസ് നിലപാട്. സാമൂഹ്യ സ്ഥിതി പഠിക്കാത്ത റിപ്പോർട്ടാണെന്നും എംഇഎസ് വക്താവ് പ്രതികരിച്ചു.