കാത്തിരിപ്പിനു വിരാമം; ആദ്യഫല സൂചന 9 മണിയോടെ; ആകാംക്ഷയുടെ മുൾമുനയിൽ വോട്ടെണ്ണൽ രാവിലെ 8നു തുടങ്ങും

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലത്തിനായി 39 ദിവസംനീണ്ട കാത്തിരിപ്പിനു വിരാമം. രാവിലെ എട്ടിന് സംസ്ഥാനത്തെ 20 കേന്ദ്രങ്ങളിൽ വോട്ടെണ്ണിത്തുടങ്ങും. ആദ്യം തപാൽവോട്ട് എണ്ണും. ഒൻപതുമണിയോടെ ആദ്യ ഫലസൂചന കിട്ടുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു.
11 മണിയോടെ വിജയി ആരെന്ന് അന്തിമതീർപ്പാവും. സുരക്ഷിതവും സുതാര്യവുമായി വോട്ടെണ്ണൽ പൂർത്തിയാക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി അദ്ദേഹം പറഞ്ഞു. തപാൽവോട്ടുകൾ എണ്ണുന്നതിൽ കൂടുതൽ ജാഗ്രത പുലർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഭൂരിഭാഗം സർവേകളും യു.ഡി.എഫിനാണ് മുൻതൂക്കം പ്രവചിക്കുന്നത്. കേരളത്തിൽ ബി.ജെ.പി. അക്കൗണ്ട് തുറക്കുമെന്നും എൽ.ഡി.എഫിന് നാലു സീറ്റുവരെ കിട്ടാൻ സാധ്യതയുണ്ടെന്നും എക്സിറ്റ് പോളുകൾ പറയുന്നു.
എന്നാൽ, എക്സിറ്റ് പോൾ ഫലത്തെ തള്ളിയ എൽ.ഡി.എഫ്. കേന്ദ്രങ്ങൾ, മികച്ച വിജയം നേടാനാവുമെന്ന് ആവർത്തിച്ചു. തിരുവനന്തപുരത്തും തൃശ്ശൂരും വിജയിക്കുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.
മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റിലും വോട്ടർ ഹെൽപ്‌ലൈൻ ആപ്പിലും തത്സമയം ഫലമറിയാം. ഇലക്‌ഷൻ കമ്മിഷന്റെ എൻകോർ സോഫ്റ്റ്‌വേറിൽനിന്ന് തിരഞ്ഞെടുപ്പുഫലം https://results.eci.gov.in എന്ന വെബ്സൈറ്റ് വഴിയാണ് തത്സമയം ലഭ്യമാവുക.