ലോക്സഭാ തെരഞ്ഞെടുപ്പ്;അവസാനഘട്ട വോട്ടെടുപ്പ് നാളെ; കേന്ദ്രഭരണപ്രദേശമായ ചണ്ഡിഗഡ് ഉൾപ്പെടെ 57 സീറ്റുകളിൽ നാളെ വിധിയെഴുത്ത്

 ലോക്സഭാ തെരഞ്ഞെടുപ്പ്;അവസാനഘട്ട വോട്ടെടുപ്പ് നാളെ; കേന്ദ്രഭരണപ്രദേശമായ ചണ്ഡിഗഡ് ഉൾപ്പെടെ 57 സീറ്റുകളിൽ നാളെ വിധിയെഴുത്ത്

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ്, അവസാനഘട്ട വോട്ടെടുപ്പ് നാളെ. ഏഴു സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശമായ ചണ്ഡിഗഡിലെയും 57 സീറ്റുകളിൽ നാളെ വിധിയെഴുത്ത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഹാട്രിക് വിജയം തേടുന്ന വാരാണസിയിലും നാളെയാണു വോട്ടെടുപ്പ്. നാളെ തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ ഇന്ന് നിശബ്ദ പ്രചാരണത്തിലാണ്.

പഞ്ചാബ് (13), യുപി (13), ബംഗാള്‍ (ഒന്പത്), ബിഹാർ (എട്ട്), ഒഡീഷ (ആറ്), ഹിമാചല്‍പ്രദേശ് (നാല്), ജാർഖണ്ഡ് (മൂന്ന്), ചണ്ഡിഗഡ് (ഒന്ന്) എന്നിങ്ങനെയാണ് ഏഴാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളുടെ എണ്ണം. യുപിയിലും ബിഹാറിലും ബിജെപി സഖ്യത്തിന്‍റെ ശക്തികേന്ദ്രങ്ങളിലും ബംഗാളില്‍ തൃണമൂല്‍ കോട്ടകളിലുമാണ് വോട്ടെടുപ്പ്.

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ തട്ടകമായ ഗൊരഖ്പുരിലും നാളെയാണ് വിധിയെഴുത്ത്. യുപിയില്‍ പത്തു സീറ്റുകളില്‍ മത്സരിക്കുന്ന ബിജെപി രണ്ട് സീറ്റ് അപ്നാ ദളിനും ഒരെണ്ണം എസ്ബിഎസ്പിക്കും നല്‍കി.

പഞ്ചാബിലെയും ഹിമാചല്‍പ്രദേശിലെയും മുഴുവൻ മണ്ഡലങ്ങളിലും നാളെയാണ് വോട്ടെടുപ്പ്. എഎപി, കോണ്‍ഗ്രസ്, ബിജെപി, അകാലി ദള്‍ പാർട്ടികള്‍ തമ്മിലുള്ള ചതുഷ്കോണ മത്സരമാണു പഞ്ചാബില്‍ കണ്ടത്.

എഎപി ഭൂരിഭാഗം സീറ്റുകളും വിജയിക്കുമെന്നും രണ്ടാം സ്ഥാനത്ത് കോണ്‍ഗ്രസ് എത്തുമെന്നുമാണു വിലയിരുത്തല്‍. ഭട്ടിൻഡ പോലെയുള്ള സീറ്റുകള്‍ അകാലി ദള്‍ പ്രതീക്ഷിക്കുന്നു. ഹിമാചലില്‍ ബിജെപി-കോണ്‍ഗ്രസ് നേർക്കുനേർ പോരാ‌ട്ടമാണ്. 2019ല്‍ നാലു സീറ്റും ബിജെപിക്കായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *