വയനാട്ടിലെ ഉരുൾപൊട്ടൽ; ജീവന്‍ പൊലിഞ്ഞവരിൽ സീരിയൽ ക്യാമറാമാനും; സ്ഥിരീകരിച്ച് ഫെഫ്ക

വയനാട്: മുണ്ടക്കൈ ഉരുൾപൊട്ടലിൽ ജീവന്‍ പൊലിഞ്ഞവരിൽ സീരിയൽ ക്യാമറാമാനും. ഫെഫ്കയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഫെഫ്ക എംഡിടിവി അംഗമായ ഫോക്കസ് പുള്ളർ ഷിജുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഷിജുവിന്റെ അമ്മയുടെ മൃതദേഹവും കണ്ടെത്തി.
ഷിജുവിന്റെ സഹോദരനും മകളും ചികിത്സയിലാണ്. അച്ഛനുൾപ്പെടെയുള്ള മറ്റ് ബന്ധുക്കൾക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്. സൂര്യ ഡിജിറ്റൽ വിഷനിലെ ക്യാമറ അസിസ്റ്റന്റായ ഷിജു മാളികപ്പുറം, അനിയത്തിപ്രാവ് , അമ്മക്കിളിക്കൂട് ഉൾപ്പെടെ നിരവധി സീരിയലുകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഇന്നലെ പുലർച്ചെയാണ് വയനാട്ടിലെ മുണ്ടക്കൈ, ചുരൽമല, അട്ടമല തുടങ്ങി പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടായത്. ഇതിനോടകം 200 പേരുടെ മൃതദേഹങ്ങൾ ആണ് കണ്ടെത്തിയിരിക്കുന്നത്. ഇനിയും ഒട്ടനവധി പേർ മണ്ണിനടയിൽ അകപ്പെട്ടിട്ടുണ്ട്. ഇവർക്കായുള്ള തിരച്ചിൽ നടന്നു വരികയാണ്.
പാലം നിർമിക്കാനുള്ള സാമഗ്രികളുമായി എത്തുന്ന സൈന്യത്തിന് വഴിയൊരുക്കണം
കൽപ്പറ്റ: ബെയിലി പാലം നിർമിക്കാനുള്ള സാമഗ്രികൾ ദുരന്തമുഖത്ത് എത്തിക്കാൻ സൈന്യത്തിന് വഴിയൊരുക്കണം അതിനാൽ ഗതാഗത തടസ്സം സൃഷ്ടിക്കരുതെന്ന് കളക്ടർ അറിയിച്ചു. ചൂരൽ മലയിലേക്കുള്ള റോഡിൽ അനാവശ്യവാഹനങ്ങൾ പാർക്ക് ചെയ്യരുതെന്നും ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ. അനാവശ്യവാഹനങ്ങൾ റോഡിൽ പാർക്കുചെയ്യുന്നത് സമയ നഷ്ടവും ഒപ്പം രക്ഷാദൗത്യത്തിന് കൂടുതൽ വെല്ലുവിളിയാകുകയും ചെയ്യുന്നു.
വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ ചൂരൽ മലയിലേക്കുള്ള റോഡിൽ ഗതാഗത തടസ്സം. ഉദ്യോഗസ്ഥരുടെ അടക്കം വാഹനങ്ങൾ റോഡിൽ നിർത്തിയിട്ടിരിക്കുന്നതാണ് ഗതാഗത തടസ്സത്തിന് കാരണം. ചൂരൽമലയിൽ നിന്ന് മേപ്പാടി വരെയുള്ള 14 കിലോമീറ്റർ ദൂരത്തിൽ വാഹനങ്ങൾ കടന്നുപോകാൻ നിലവിൽ മണിക്കൂറുകൾ വേണ്ടിവരുന്നുണ്ട്.
ചൂരൽ മലയിലേക്കുള്ള റോഡിന്റെ ഇരു വശങ്ങളിലും അത്യാവശ്യ സേവനങ്ങൾക്കുള്ള വാഹനങ്ങൾ അല്ലാത്തവ പാർക്ക് ചെയ്യരുതെന്ന് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. മുണ്ടക്കൈയിലേക്ക് താൽകാലിക പാലം നിർമ്മിക്കുന്നതിന് ഇന്ത്യൻ വ്യോമ സേനയുടെ വിമാനം കണ്ണൂർ എയർപോർട്ടിൽ ഇറങ്ങിയിട്ടുണ്ട്. വിമാനത്തിൽ കൊണ്ടുവന്ന പാലം നിർമ്മിക്കാനുള്ള സാമഗ്രികൾ ദുരന്ത സ്ഥലത്തേക്ക് അടിയന്തിരമായി എത്തിക്കേണ്ടതുണ്ടെന്നും ഇതിനാണ് ഇത്തരമൊരു നിയന്ത്രണം ഏർപ്പെടുത്തുന്നുവെന്നും ജില്ലാ കളക്ടർ അറിയിത്തിട്ടുണ്ട്.
അതേസമയം ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ടു പോയ മുണ്ടക്കൈയിലക്ക് ചൂരൽ മലയിൽ നിന്നും താത്കാലിക പാലം നിർമിക്കുന്നതിനാവശ്യമായ സാധനങ്ങളുമായി വ്യോമസേനയുടെ പ്രത്യേക വിമാനം കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. വ്യോമസേനയുടെ രണ്ടാമത്തെ വിമാനമാണ് ഇന്ന് എത്തിയത്. വ്യോമസേന എത്തിച്ച സാമഗ്രികൾ മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ 17 ട്രക്കുകളിലായി ഇവ ചൂരൽമലയിലെത്തിക്കും.
ഇന്നലെ കണ്ണൂരിലെത്തിയ ആദ്യ വ്യോമസേനാ വിമാനത്തിൽ പാലം നിർമാണത്തിന് ആവശ്യമായ സാമഗ്രികൾ എത്തിച്ചിരുന്നു. ഇവ ഇന്നലെ രാത്രിയോടെ തന്നെ 20 ട്രക്കുകളിലായി ചൂരൽമലയിലെ ദുരന്ത മേഖലയിൽ എത്തിച്ചിരുന്നു. ഇവ ഉപയോഗിച്ച് പാലം നിർമാണം നിലവിൽ പുരോഗമിക്കുകയാണ്.