പാപുവ ന്യൂഗിനിയിൽ വൻ മണ്ണിടിച്ചിൽ; നൂറോളം പേർ കൊല്ലപ്പെട്ടു; രക്ഷാപ്രവർത്തനം തുടരുന്നു

സിഡ്നി: പാപുവ ന്യൂഗിനിയിൽ വൻ മണ്ണിടിച്ചിൽ. വ്യാഴാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് എൻഗ പ്രവിശ്യയിലെ കാവോകലാം ഗ്രാമത്തിൽ മണ്ണിടിച്ചിലുണ്ടായത്. ദുരന്തത്തിൽ നൂറോളം പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്ന മൃതദേഹങ്ങൾ പുറത്തെടുക്കാൻ ശ്രമം തുടരുകയാണെന്നും വാർത്ത പുറത്തുവിട്ട ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ദുരന്തത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ ഏതാനും കെട്ടിടങ്ങളും തകർന്നതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് ഓസ്ട്രേലിയൻ ബ്രോഡ്കാസ്റ്റിങ് കോർപറേഷൻ (എബിസി) റിപ്പോർട്ട് ചെയ്തു.
ആളുകൾ ഉറങ്ങിക്കിടന്ന സമയത്തായിരുന്നു അപകടമെന്നത് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് സൂചന.