ബസ് ഓടിക്കാൻ ഡ്രൈവർമാരില്ല; സ്വിഫ്റ്റ് ഡ്രൈവര്‍മാരെ കടമെടുത്ത് കെഎസ്ആർടിസി

 ബസ് ഓടിക്കാൻ ഡ്രൈവർമാരില്ല; സ്വിഫ്റ്റ് ഡ്രൈവര്‍മാരെ കടമെടുത്ത് കെഎസ്ആർടിസി

കൊച്ചി: സ്വിഫ്റ്റ് ബസുകളിലെ താത്കാലിക ഡ്രൈവര്‍മാരെ കെ.എസ്.ആര്‍.ടി.സി. ബസുകളിലേക്ക് നിയോഗിച്ചു. കൊട്ടാരക്കര, അടൂര്‍ ഡിപ്പോകളില്‍ തുടങ്ങിയ ഈ സംവിധാനം മറ്റു ഡിപ്പോകളിലേക്കും വ്യാപിപ്പിക്കും. വിരമിക്കല്‍, അച്ചടക്ക നടപടി, സ്ഥലംമാറ്റം തുടങ്ങി പലവഴികളിലൂടെ ഡ്രൈവര്‍മാരുടെ എണ്ണം കുറഞ്ഞതോടെ ആണ് ഡ്രൈവർമാരുടെ എണ്ണത്തിലെ ഈ പ്രതിസന്ധി ഉയർന്നത്.

ഡ്രൈവര്‍ ക്ഷാമംമൂലം ഒട്ടുമിക്ക ഡിപ്പോകളിലും ട്രിപ്പ് മുടക്കം പതിവായതോടെയാണ് സ്വിഫ്റ്റ് ബസുകളിലെ ഡ്രൈവര്‍മാരെ നിയോഗിക്കാന്‍ തീരുമാനിച്ചത്. മേയില്‍ 274 ഡ്രൈവര്‍മാര്‍ കെ.എസ്.ആര്‍.ടി.സി.യില്‍നിന്ന് വിരമിച്ചു. ബ്രെത്തലൈസറില്‍ പിടിവീണ് 150-ലേറെ ഡ്രൈവര്‍മാര്‍ സസ്‌പെന്‍ഷനിലാണ്. അടുത്തകാലത്ത് നടത്തിയ സ്ഥലംമാറ്റം, നേരത്തേതന്നെ ഒട്ടേറെ ഡിപ്പോകളില്‍ ഡ്രൈവര്‍ ക്ഷാമത്തിനു കാരണമായി.

ഈ പശ്ചാത്തലത്തിലാണ് പ്രത്യേക ഉത്തരവിറക്കാതെ സ്വിഫ്റ്റ് ഡ്രൈവര്‍മാരെ കെ.എസ്.ആര്‍.ടി.സി. ബസുകളിലേക്ക് നിയോഗിച്ചത്. എട്ടുമണിക്കൂര്‍ ഡ്യൂട്ടിക്ക് 715 രൂപ നിരക്കില്‍ താത്കാലികാടിസ്ഥാനത്തിലുള്ള ഡ്രൈവര്‍ കം കണ്ടക്ടര്‍മാരെയാണ് സ്വിഫ്റ്റ് ബസുകളിലേക്ക് ജോലിക്കെടുത്തത്. മൂവായിരത്തിലേറെ വരുന്ന ഇവരില്‍നിന്ന് ഒരുവിഭാഗത്തെ കെ.എസ്.ആര്‍.ടി.സി. ദീര്‍ഘദൂര ബസുകളിലേക്ക് നിയോഗിക്കാനാണ് പരിപാടി.

ഇവരെ മാറ്റുന്നതുമൂലം സ്വിഫ്റ്റില്‍ പ്രതിസന്ധിയുണ്ടാകാതിരിക്കാന്‍, അത്യാവശ്യമെങ്കില്‍ സ്വിഫ്റ്റ് ബസുകളിലേക്ക് കെ.എസ്.ആര്‍.ടി.സി.യുടെ സ്ഥിരം കണ്ടക്ടര്‍മാരെ നിയോഗിക്കുമെന്നാണ് വിവരം. വിരമിക്കുന്ന ഡ്രൈവര്‍മാരില്‍, തുടരാന്‍ താത്പര്യമുള്ളവരെ അതത് യൂണിറ്റുകളില്‍ത്തന്നെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കാന്‍ കെ.എസ്.ആര്‍.ടി.സി. തീരുമാനിച്ചിരുന്നു.

എന്നാല്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജോലിചെയ്യാന്‍ ഭൂരിപക്ഷംപേരും സന്നദ്ധരല്ല. നേരത്തേ വിരമിച്ചവരില്‍നിന്ന് അറുപതില്‍ത്താഴെ പ്രായമുള്ളവരെയും പരിഗണിച്ചെങ്കിലും ആരുമെത്തിയില്ല. പഴയ എം-പാനല്‍ഡ് ഡ്രൈവര്‍മാരുടെ പട്ടികയില്‍നിന്ന് താത്പര്യമുള്ളവരെ ‘ബദലി’ഡ്രൈവര്‍മാരെ തിരഞ്ഞെടുക്കാമെന്നും നിര്‍ദേശമുണ്ടായിരുന്നു. ഇതും കാര്യമായി വിജയിക്കാത്തതിനാലാണ് സ്വിഫ്റ്റില്‍നിന്ന് ഡ്രൈവര്‍മാരെ കൊണ്ടുവരേണ്ടി വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *