ഫ്യൂസ് ഊരിയ കെഎസ്ഇബി നടപടിക്കെതിരെ പ്രതിയുടെ കുടുംബം; പ്രതിഷേധത്തിനിടെ പിതാവ് കുഴഞ്ഞു വീണു

കോഴിക്കോട്: വീട്ടിലെ വൈദ്യുതി കണക്ഷന് വിച്ഛേദിച്ച കെഎസ്ഇബിയുടെ നടപടിയിൽ പ്രതിഷേധിച്ച് തിരുവമ്പാടി കെഎസ്ഇബി ഓഫീസ് ആക്രമണ കേസിലെ പ്രതിയുടെ കുടുംബം. കേസിലെ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകന് അജ്മലിന്റെ പിതാവും മാതാവും കെഎസ്ഇബി ഓഫീസിനു മുന്നില്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു.
പ്രതിഷേധത്തിനിടെ അജ്മലിന്റെ പിതാവ് യു സി റസാഖ് കുഴഞ്ഞുവീണു. റസാഖിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിത്തു. സംഭവം യുപി മോഡല്‍ പ്രതികാര നടപടിയെന്ന് യൂത്ത് കോൺഗ്രസ് തിരുവമ്പാടി മണ്ഡലം കമ്മറ്റി പ്രതികരിച്ചു. തിരുവമ്പാടി കെഎസ്ഇബി ഓഫീസ് ആക്രമണത്തിൽ അജ്മൽ, ഷഹദാദ് എന്നിവരുടെ വീട്ടിലെ വൈദ്യുതിയാണ് കെഎസ്ഇബി വിച്ഛേദിച്ചത്. ഓഫീസ് ആക്രമണത്തില്‍ മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് കെഎസ്ഇബി പറയുന്നത്. കെഎസ്ഇബിയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് അക്രമത്തിന്റെ പേരിൽ വൈദ്യുതി വിച്ഛേദിക്കുന്നത്.
ഇന്നലെ വൈകിട്ടോടെയാണ് ബില്‍ അടയ്ക്കാത്തതിനെ തുടര്‍ന്ന് അജ്മലിന്റെ പിതാവ് യു സി റസാഖിന്റെ പേരിലുള്ള വൈദ്യുതി കണക്ഷന് വിച്ഛേദിക്കാനെത്തിയ ലൈൻമാനെയാണ് യൂത്ത് കോൺഗ്രസ് നേതാവ് അജ്മൽ ആദ്യം ആക്രമിച്ചത്. പിന്നീട് ഇന്ന് രാവിലെ സഹോദരനൊപ്പം തിരുവമ്പാടിയിലെ കെഎസ്ഇബി ഓഫീസിലെത്തി കമ്പ്യൂട്ടർ അടക്കമുള്ള സാധനങ്ങൾ തല്ലി തകർക്കുകയും അസിസ്റ്റൻ്റ് എൻജിനീയറായ പ്രശാന്തിനെ മർദിക്കുകയും ചെയ്തു.
തുടർന്ന് ഇന്ന് വൈകീട്ടാണ് അജ്മലിൻ്റെയും കൂടെയുണ്ടായിരുന്ന ഷഹദാദിൻ്റെയും വീട്ടിലെ വൈദ്യുതി കണക്ഷൻ വിഛേദിക്കാൻ കെഎസ്ഇബി മാനേജിങ് ഡയറക്ടർ ബിജു പ്രഭാകർ ഉത്തരവിട്ടത്.