ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപം ഡ്രോൺ പറത്തിയത് കൊറിയൻ യുവതിയെന്ന് സംശയം

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം ഡ്രോൺ പറത്തിയത് കൊറിയൻ യുവതിയെന്ന് സംശയം. എമിഗ്രേഷൻ വിഭാഗത്തിൽ നിന്ന് കൊറിയൻ വ്ലോഗറുടെ വിശദാംശങ്ങൾ പോലീസ് തേടിയിട്ടുണ്ട്. ഏപ്രിൽ 10ന് രാത്രി 10 മണിയോടെയാണ് പദ്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം കിഴക്കേനടയിലൂടെ പദ്മതീർത്ഥക്കുളത്തിന് മുകളിലൂടെ ഡ്രോൺ പറന്നത്. യുവതി ഡ്രോൺ ഉപയോഗിച്ചതായി നിർണായക മൊഴിയും ലഭിച്ചതായി പൊലീസ് പറഞ്ഞു.
ശ്രീപദ്മനാഭസ്വാമി ക്ഷേത്രപരിസരത്ത് ഡ്രോൺ പറത്തരുതെന്ന കർശന നിയമത്തെ വെല്ലുവിളിച്ചാണ് അത്യാധുനിക നിരീക്ഷണ ക്യാമറകളും സുരക്ഷാ ഉദ്യോഗസ്ഥരെയും നിയോഗിച്ചിരിക്കുന്ന മേഖലയിലൂടെയാണ് ഡ്രോൺ പറത്തിയിരിക്കുന്നത്. ഏപ്രിൽ 10 വ്യാഴാഴ്ച രാത്രി 10.03-ഓടെ പദ്മതീർഥ കുളത്തിനു കുറുകേ പറന്നെത്തിയ ഡ്രോൺ കിഴക്കേഗോപുരത്തിനു സമീപം വട്ടംചുറ്റിയശേഷം തിരികെ പോയിയെന്നുമാണ് പോലീസിനു ലഭിച്ച വിവരം.
ക്ഷേത്രത്തിലെ സുരക്ഷാവിഭാഗത്തിൽ കിഴക്കേനടഭാഗത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരാണ് ഡ്രോൺ പറന്നുവരുന്നതു കണ്ടത്. ക്ഷേത്രത്തിലെ കൺട്രോൾറൂമിൽ വിവരമറിയിച്ചതിനെത്തുടർന്ന് ഫോർട്ട് അസി. കമ്മിഷണർ പ്രസാദ്, എസ്എച്ച്ഒ ശിവകുമാർ, കൺട്രോൾറൂമിലെ ഉദ്യോഗസ്ഥർ ഉൾപ്പെട്ടവർ സ്ഥലത്തെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ സിസിടിവികളിൽനിന്നു ലഭിച്ച ദൃശ്യങ്ങൾ പരിശോധിച്ച് ഡ്രോൺ കടന്നുവന്ന വഴികളും പോലീസ് സംഘം കണ്ടെത്തി. എന്നാൽ ഡ്രോണിനെയും അതുപറത്തിയവരെയും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു.പദ്മതീർഥക്കുളത്തിനു കുറുകേ കടന്നുവന്ന ഡ്രോൺ കിഴക്കേഗോപുരംവരെ എത്തിയശേഷമായിരുന്നു തിരികെ പോയതെന്ന് സിസിടിവി ദൃശ്യങ്ങളിൽനിന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഡ്രോൺ കണ്ടെത്താനായിരുന്നില്ല..