‘കുപ്പി’യില്ലാതെ മലയാളിയ്ക്കെന്ത് ഓണം; ഇത്തവണയും മദ്യവിൽപ്പനയിൽ വൻ വർധന, കഴിഞ്ഞ കൊല്ലത്തെ കണക്കുകൾ മറികടന്നു

 ‘കുപ്പി’യില്ലാതെ മലയാളിയ്ക്കെന്ത് ഓണം; ഇത്തവണയും മദ്യവിൽപ്പനയിൽ വൻ വർധന, കഴിഞ്ഞ കൊല്ലത്തെ കണക്കുകൾ മറികടന്നു

തിരുവനന്തപുരം: എന്താഘോഷം വന്നാലും കുപ്പിയെടുക്കുന്നവരാണ് മലയാളികൾ. അതിപ്പോൾ ഓണം ആയാലും സംക്രാന്തി ആയാലും അങ്ങനെതന്നെ. ഇക്കൊല്ലത്തെ ഓണവും മലയാളികൾ കുപ്പിയെടുക്കാൻ മറന്നില്ല. ഈ വർഷം 818. 21 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. ഈ മാസം ആറ് മുതൽ 17 വരെയുള്ള കണക്കാണിത്. കഴി‌ഞ്ഞ വർഷം ഓണക്കാലത്ത് 809. 25 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. ഉത്രാടം വരെയുള്ള 9 ദിവസം 701 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇതേ ദിവസങ്ങളിൽ 715 കോടിയുടെ മദ്യം വിറ്റഴിച്ചിരുന്നു.

എന്നാൽ തിരുവോണം കഴി‌ഞ്ഞുള്ള രണ്ട് ദിവസങ്ങളിൽ കൂടുതൽ മദ്യം വിറ്റഴിച്ച് മുൻവർഷത്തെ ആകെ വിൽപ്പന മറികടന്നു. ഉത്രാട നാളിൽ മദ്യ വിൽപ്പന മുൻവർഷത്തെക്കാൾ കൂടിയിരുന്നു. ഇത്തവണ 124 കോടി രൂപയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വർഷത്തെ ഉത്രാട ദിന വില്പന 120 കോടിയായിരുന്നു. തിരുവോണ ദിവസം ബെവ്കോ അവധിയായിരുന്നു.

അതേസമയം കഴിഞ്ഞ വർഷത്തെ നാലാം സ്ഥാനം എന്നതിൽ നിന്നും ഒന്നാം സ്ഥാനത്തേക്ക് കടന്നിരിക്കുകയാണ് കൊല്ലം ഈ വർഷത്തെ ഓണക്കാല മദ്യവിൽപ്പനയിൽ. ഉത്രാട ദിനത്തിൽ ബെവ്‌കോ ഔട്ട്‌ലെറ്റ് വഴി വിറ്റ മദ്യത്തിലൂടെയാണ് ബിവറേജസ് ഔട്ട്‌ലെറ്റ് തല കണക്കിൽ ഒന്നാം സ്ഥാനം കൊല്ലം ആശ്രാമം ഔട്ട്‌ലെറ്റ് (2003) സ്വന്തമാക്കിയത്. ആശ്രാമം ഔട്ട്‌ലെറ്റിൽ നിന്ന് ഒറ്റ ദിവസം കൊണ്ട് 1,15,40,870 കോടി രൂപയുടെ മദ്യമാണ് വിൽപ്പന നടത്തിയത്.

ഇത്തവണ ഇന്ത്യൻ നിർമ്മിത വിദേശ മദ്യമാണ് ഏറ്റവും അധികം വിറ്റുപോയത്. ഇത് വഴി 97.51 ലക്ഷം രൂപയാണ് ലഭിച്ചത്. വിദേശ നിർമ്മിത മദ്യം വിറ്റതിലൂടെ 10.35 ലക്ഷം, ബിയർ വിറ്റതിലൂടെ ലഭിച്ചത് ഏഴ്‌ ലക്ഷം, വിദേശ നിർമ്മിത വൈൻ 10,320, വൈൻ 42,750 എന്നിങ്ങനെയാണ് വരുമാനം. വിദേശ നിർമ്മിത വിദേശ മദ്യം ഏറ്റവും അധികം വിൽപ്പന നടത്തിയതും കൊല്ലം ആശ്രാമം ഔട്ട്‌ലെറ്റിലായിരുന്നു.

രണ്ടാം സ്ഥാനം കരുനാഗപ്പള്ളിയിലെ ഔട്ട്‌ലെറ്റിനാണ്. 1,15,02,520 രൂപയുടെ മദ്യമാണ് കരുനാഗപ്പള്ളിയിൽ വിറ്റത്. ചാലക്കുടി, ഇരിങ്ങാലക്കുട, തിരുവനന്തപുരം പവർഹൗസ് എന്നിവയാണ് യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിലുള്ളത്.

കരുനാഗപ്പള്ളി ഔട്ട്‌ലെറ്റിൽ നിന്ന് 1,09,25,950 രൂപയുടെ ഇന്ത്യൻ നിർമ്മിത വിദേശ മദ്യമാണ് ഉത്രാടദിനത്തിൽ വിറ്റുപോയത്. കണക്കിൽ പത്താം സ്ഥാനത്തുള്ള കുണ്ടറ മുളവന ബെവ്‌കോ ഔട്ട് ലെറ്റിൽ 85 ലക്ഷം രൂപയുടെ മദ്യം വിറ്റു. ഇതിൽ 81.27 ലക്ഷം രൂപയും ഇന്ത്യൻ നിർമ്മിത വിദേശ മദ്യം വിറ്റതിലൂടെയാണ് ലഭിച്ചത്. കഴിഞ്ഞ വർഷം ഒരു കോടി ഒരു ലക്ഷം രൂപയാണ് ആശ്രാമം ഔട്ട് ലെറ്റിൽ നടന്നത്. കഴിഞ്ഞ വർഷത്തേക്കാൾ നാല് കോടിയുടെ അധികവരുമാനമാണ് ഉണ്ടായതെന്ന് ബെവ്കോ അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *