പൊതുനിരത്തുകളിൽ ഫ്ളക്സ് ബോർഡുകൾ വെക്കുന്നതിനെ വിമർശിച്ച് ഹൈക്കോടതി

കൊച്ചി: പൊതുനിരത്തുകളിൽ ഫ്ളക്സ് ബോർഡുകൾ വെക്കുന്നതിനെ വിമർശിച്ച് ഹൈക്കോടതി. ഭൂരിഭാഗം ബോർഡുകളിലും ഉന്നത വ്യക്തികളുടെ ചിത്രങ്ങളാണെന്നും ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ ചൂണ്ടിക്കാട്ടി. ഫ്ലെക്സ് ബോർഡുകളല്ല പ്രശസ്തി കൂട്ടുന്നതെന്ന് രാഷ്ട്രീയ പാർട്ടി നേതാക്കളോട് ആരെങ്കിലും പറഞ്ഞുകൊടുക്കണം. ഫ്ളെക്സിൽ തൻറെ മുഖം വേണ്ടായെന്ന് നേതാക്കൾ പറഞ്ഞാൽ തീരാവുന്ന പ്രശ്നമേയുളളു. ഏറ്റവും ശക്തരായ ആളുകളുടെ ചിത്രങ്ങളാണ് പല ഫ്ലെക്സുകളിലുമുള്ളതെന്നിരിക്കെ ഉദ്യോഗസ്ഥർക്ക് എങ്ങനെയാണ് നടപടിയെടുക്കാനാവുക?
ഈ സംസ്ഥാനത്തിന്റെ അവസ്ഥയെ ഓർത്തു പരിതപിക്കാനേ കഴിയൂ. എന്തുകൊണ്ടാണ് റോഡിൽ ഫ്ലക്സ് വെക്കുന്നതിന് കേസ് എടുക്കാത്തതും ഫൈൻ ഈടാക്കാത്തതും എന്ത് കൊണ്ടാണ്. ഫ്ലക്സ് ബോർഡുകൾ കൊണ്ട് നിറയ്ക്കുന്നത് നവകേരളമല്ല. ഈ കേരളത്തെ നവകേരളം എന്ന് പറയാൻ പാടില്ലന്നേ തനിക്ക് പറയാനുളളുവെന്നും കോടതി തുറന്നടിച്ചു.
ഇലക്ഷൻ കമ്മീഷൻ എന്താണ് ചെയ്യുന്നത്. ഇലക്ഷന് നാട് മുഴുവൻ ഫ്ളക്സ് ബോർഡുകൾ നിറയുമെന്നും ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു.തിരുവനന്തപുരത്ത് നിന്നും മാത്രം നാലായിരത്തോളം ഫ്ളെക്സ് ബോർഡുകൾ നീക്കം ചെയ്തു. പ്ലസ് ടു വിനു മാർക്ക് കിട്ടിയവർ മുതൽ രാഷ്ട്രീയ പാർട്ടികളുടെ ഫ്ളക്സ് വരെ നാട്ടിലുണ്ട്. അനധികൃത ഫ്ലക്സ് ബോർഡുകൾ വേണ്ടെന്ന് സർക്കാരാണ് പറയേണ്ടത്, എന്തുകൊണ്ട് അങ്ങനെയുണ്ടാകുന്നില്ല എന്നും കോടതി വിമർശിച്ചു.