നാലുപേരുടെ അരുംകൊല ശരീരത്തില്‍ നിന്ന് ആത്മാവിനെ വേർപ്പെടുത്തുന്ന ആസ്ട്രല്‍ പ്രോജക്ടിന്റെ ഭാഗമായി; കേദല്‍ ജിന്സന് രാജയ്ക്ക് വിചാരണ നേരിടാനുള്ള മാനസിക ആരോഗ്യമുണ്ടെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: നന്തന്‍കോട്ട് അച്ഛനും അമ്മയും സഹോദരിയും ഉള്‍പ്പെടെ നാലുപേരെ അരുംകൊല ചെയ്ത കേദല്‍ ജിന്സന് രാജയ്ക്ക് വിചാരണ നേരിടാനുള്ള മാനസിക ആരോഗ്യമുണ്ടെന്ന് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്. ഇയാളുടെ മനോരോഗനില പരിശോധിച്ച് റിപ്പോർട്ട് നൽകാൻ കോടതി നേരത്തെ നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് ആരോഗ്യ വകുപ്പ് പ്രത്യേക സമിതി രൂപീകരിച്ച് റിപ്പോർട്ട് സമർപ്പിച്ചത്. കുറ്റപത്രം ഈ മാസം 22ന് വായിച്ച് കേൾപ്പിക്കും. തിരുവനന്തപുരം ആറാം അഡിഷണൽ സെക്ഷൻ കോടതിയാണ് കേസ് പരിഗണിക്കുന്നത്.
2017 ഏപ്രില്‍ ഒമ്പതിന് പുലര്‍ച്ചെയാണ് നാടിനെ ഞെട്ടിച്ച അരുംകൊല നടന്നത്. റിട്ടയേര്‍ഡ് ആര്‍എംഒ ഡോക്ടര്‍ ജീന്‍ പദ്മ ഇവരുടെ ഭര്‍ത്താവ് റിട്ടയേര്‍ഡ് പ്രൊഫസര്‍ രാജ തങ്കം, മകള്‍ കരോലിന്, ബന്ധു ലളിതാ ജീന്‍ എന്നിവരെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ജീന്‍ പദ്മ, രാജ തങ്കം, കരോലിന് എന്നിവരുടെ മൃതദേഹങ്ങള്‍ പൂര്‍ണ്ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ലളിതയുടെ മൃതദേഹം വെട്ടിനുറുക്കിയ നിലയിലായിരുന്നു.കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ കേദലിനെ തമ്പാനൂര്‍ റെയില്‍വെസ്റ്റേഷനില്‍ നിന്ന് റെയില്‍വേ പൊലീസാണ്പിടികൂടിയത്.
ശരീരത്തില്‍ നിന്ന് ആത്മാവിനെ വേര്‍പെടുത്തുന്ന ആസ്ട്രല്‍ പ്രോജക്ടിന്റെ ഭാഗമായിട്ടാണ് കൊലപാതകമെന്നായിരുന്നു കേദല്‍ ആദ്യം മൊഴി നല്‍കിയത്. എന്നാല്‍ ഇത് പിന്നീട് മാറ്റി പറഞ്ഞു. വീട്ടില്‍ നിന്ന് നേരിട്ട അവഗണനയെ തുടര്‍ന്നായിരുന്നു കൊലപാതകമെന്നും വളരെ നാളത്തെ ആസൂത്രണത്തിനു ശേഷമായിരുന്നു കൊല നടത്തിയതെന്നും ഇയാള്‍ പിന്നീട് മൊഴി നല്കി.
എന്നാല്‍ കേദല്‍ വീണ്ടും മൊഴി മാറ്റിയിരുന്നു. പിതാവിന്റെ സ്വഭാവ ദൂഷ്യം കാരണമാണ് കൊല നടത്തിയതെന്നാണ് കേദല്‍ പറഞ്ഞത്. മദ്യലഹരിയില്‍ പിതാവ് സ്ത്രീകളെ വിളിച്ച് അശ്ലീല സംഭാഷണം നടത്താറുണ്ടായിരുന്നുവെന്നും ഇക്കാര്യം അമ്മയോട് പറഞ്ഞിട്ടും വിലക്കിയില്ലെന്നും ഇതിനെ തുടര്‍ന്നാണ് രണ്ടു പേരെയും കൊന്നതെന്നാണ് കേദല്‍ പറഞ്ഞത്. ഒറ്റക്കായി പോകും എന്നുള്ളത് കൊണ്ടായിരുന്നു സഹോദരിയെയും ബന്ധുവിനെയും കൊലപ്പെടുത്തിയതെന്നും കേദല്‍ പറഞ്ഞിരുന്നു.