കാര്യവട്ടം ക്യാമ്പസിൽ ഇടിമുറിയില്ലെന്ന് അന്വേഷണ കമ്മിഷൻ; റിപ്പോർട്ട് എസ്എഫ്ഐയുടെ തിരക്കഥയെന്ന് കെഎസ്‌യു

തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിൽ കെഎസ്‌യു നേതാവിന് മർദനമേറ്റ സംഭവത്തിൽ അന്വേഷണ കമ്മിഷന്റെ റിപ്പോർട്ട് റജിസ്ട്രാർ കേരള സർവകലാശാല വിസിക്ക് സമർപ്പിച്ചു. ക്യാമ്പസ് ഹോസ്റ്റലിൽ ഇടിമുറി ഇല്ലെന്നാണ് കമ്മിഷന്റെ റിപ്പോർട്ട്. കെഎസ്‌യു ജില്ലാ ജോയിന്റ് സെക്രട്ടറിയും കോളജിലെ എംഎ മലയാളം വിദ്യാർഥിയുമായ സാഞ്ചോസിനെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചെന്ന പരാതിയിലാണ് നടപടി.
സാഞ്ചോസിനൊപ്പം പുറത്തുനിന്നുള്ള ഒരാൾ ക്യാമ്പസിലെത്തിയതാണ് തർക്കത്തിന് കാരണമെന്നാണ് കമ്മിഷൻ റിപ്പോർട്ടിൽ പറയുന്നു. ഹോസ്റ്റലിലുള്ള സഹോദരിയെ കാണാനാണ് വന്നതെന്നാണ് സാഞ്ചോസിനൊപ്പം ഉണ്ടായിരുന്നയാൾ സെക്യൂരിറ്റി ജീവനക്കാരനോട് പറഞ്ഞത്. എന്നാൽ അങ്ങനെയൊരു സഹോദരി അവിടെ പഠിക്കുന്നില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഹോസ്റ്റലിലേക്കെന്ന് പറഞ്ഞു പോയ സാഞ്ചോസും സുഹൃത്തും ക്യാംപസ് റൗണ്ടിന് പരിസരത്തേക്കാണ് പോയത്.
അതിനു ശേഷം സാഞ്ചോസിനൊപ്പം ഈ സുഹൃത്തും ഹോസ്റ്റലിനു മുന്നിൽ വന്നു. ഈ സമയം ഹോസ്റ്റലിലുണ്ടായിരുന്ന വിദ്യാർഥികൾ പുറത്തുനിന്നുള്ളയാൾ ആരാണെന്ന് ചോദിക്കുകയും അത് സംഘർഷത്തിലേക്ക് നീങ്ങുകയുമായിരുന്നു എന്നുമാണ് റിപ്പോർട്ടിലുള്ളത്. പുറത്തുനിന്നുള്ള വിദ്യാർഥികളോ കോഴ്സ് കഴിഞ്ഞവരോ ഹോസ്റ്റലില്ലെന്നും റിപ്പോർട്ടില്‍ പറയുന്നു.
എന്നാൽ റജിസ്ട്രാറിന്റെ റിപ്പോർട്ടിനെ ചോദ്യം ചെയ്ത് കെഎസ്‌യു രംഗത്തെത്തി. എസ്എഫ്ഐയുടെ തിരക്കഥയാണ് റജിസ്ട്രാർ റിപ്പോർട്ട് ആയി സമർപ്പിച്ചിരിക്കുന്നതെന്ന് കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ പറഞ്ഞു. ക്യാമ്പസ് ഹോസ്റ്റലിൽ ഇടിമുറി ഉണ്ടെന്നത് യാഥാർഥ്യമാണെന്നും ഇടതുപക്ഷ അനുകൂലികളായ അധ്യാപകരിൽ നിന്ന് ഇതേ പ്രതീക്ഷിക്കാവൂ എന്നും അലോഷ്യസ് സേവ്യർ കൂട്ടിച്ചേർത്തു.