പാകിസ്ഥാന്റെ നീചമായ ഉദ്ദേശങ്ങൾ ഒരിക്കലും നടക്കില്ലെന്ന് നരേന്ദ്രമോദി; ഭീതരതയെ പൂർണമായും ഇല്ലാതാക്കുമെന്നും പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്

 പാകിസ്ഥാന്റെ നീചമായ ഉദ്ദേശങ്ങൾ ഒരിക്കലും നടക്കില്ലെന്ന് നരേന്ദ്രമോദി; ഭീതരതയെ പൂർണമായും ഇല്ലാതാക്കുമെന്നും പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്

ലഡാക്ക്: പാകിസ്ഥാൻ ചരിത്രത്തിൽ നിന്നും ഒന്നും പഠിച്ചില്ലെന്നും ഭീകരതയെ പൂർണമായും ഇല്ലാതാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. കാർഗിൽ യുദ്ധവിജയത്തിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് ദ്രാസിലെ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ച ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് പ്രധാനമന്ത്രി പാകിസ്ഥാനെതിരെ ആഞ്ഞടിച്ചത്. പാകിസ്ഥാന്റെ നീചമായ ഉദ്ദേശങ്ങൾ ഒരിക്കലും നടക്കില്ലെന്നും മോ​ദി വ്യക്തമാക്കി. രാജ്യത്തിനുവേണ്ടി ചെയ്യുന്ന ത്യാ​ഗം അനശ്വരമാണെന്ന് കാർ​ഗിൽ വിജയ് ദിവസ് നമ്മോടു പറയുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

‘പാകിസ്താൻ മുമ്പ് നടത്തിയ കുത്സിത ശ്രമങ്ങളിലെല്ലാം പരാജയപ്പെട്ടവരാണ്. എന്നാൽ, അവർ ചരിത്രത്തിൽനിന്ന് ഒന്നും പഠിച്ചിട്ടില്ല. ഭീകരവാദത്തിലൂടെയും നിഴൽ യുദ്ധത്തിലൂടെയും ഇന്നും അവർ എല്ലാം തുടരുകയാണ്. ഞാൻ ഇന്ന് സംസാരിക്കുന്നത് ഭീകരതയുടെ നേതാക്കൻമാർക്ക് എന്റെ ശബ്ദം നേരിട്ട് കേൾക്കാൻ സാധിക്കുന്ന സ്ഥലത്തുനിന്നാണ്. നിങ്ങളുടെ നീചമായ ഉ​ദ്ദേശങ്ങൾ ഒരിക്കലും വിജയിക്കില്ലാ എന്നാണ് ഭീകരതയുടെ രക്ഷാധികാരികളോട് ഞാൻ പറയാൻ ആ​ഗ്രഹിക്കുന്നത്. നമ്മുടെ സൈനികർ പൂർണ ശക്തിയോടെ ഭീകരവാദത്തെ തകർത്ത് ശക്തമായ മറുപടി നൽകും’, അദ്ദേഹം വ്യക്തമാക്കി.

പ്രതിരോധ മേഖലയിൽ വലിയ മാറ്റങ്ങളാണ് നടക്കുന്നത്. അഗ്നിപഥ് പദ്ധതി സേനയെ യുവത്വവൽക്കരിക്കാനാണ്. എന്നാൽ ചിലർ ഇതിനെ തങ്ങളുടെ രാഷ്ട്രീയത്തിനായി ഉപയോഗിച്ചു. സൈനികരെ കാവൽ ജോലിക്കായി മാത്രം കണ്ടവരാണ് ഇത് ചെയ്തത്. എനിക്ക് രാജ്യമാണ് വലുത്. രാഷ്ട്രീയത്തിനല്ല രാഷ്ട്രത്തിനായി ഞങ്ങൾ പ്രവർത്തിക്കുന്നത്. രാജ്യത്തെ യുവാക്കളെ കളിപ്പാവകൾ ആക്കുകയാണ് ചിലർ. ദേശീയ സുരക്ഷയെ രാഷ്ട്രീയത്തിനായി ഉപയോഗിക്കരുതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

1999-ലെ കാർഗിൽ യുദ്ധത്തിൽ പാകിസ്താനെതിരായ പോരാട്ടത്തിൽ വീരമൃത്യുവരിച്ച സൈനികരുടെ കുടുംബാംഗങ്ങളെയും പ്രധാനമന്ത്രി കാണും. രാഷ്ട്രപതി ദ്രൗപതി മുർമു, പ്രതിരോധമന്ത്രി രാജ്നാഥ് സിങ് എന്നിവർ ഉൾപ്പടെ യുദ്ധസ്മാരകത്തിൽ ആദരാഞ്ജലി അർപ്പിച്ചു. ശക്തമായ സുരക്ഷാവലയത്തിലാണ് ചടങ്ങുകൾ നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *