ഭൂമിയെ ലക്ഷ്യം വച്ച് അപോഫിസ് ഛിന്നഗ്രഹം; നിരീക്ഷിക്കാനും പഠിക്കാനും തയ്യാറെടുത്ത് ഐഎസ്ആര്‍ഒ

 ഭൂമിയെ ലക്ഷ്യം വച്ച് അപോഫിസ് ഛിന്നഗ്രഹം; നിരീക്ഷിക്കാനും പഠിക്കാനും തയ്യാറെടുത്ത് ഐഎസ്ആര്‍ഒ

ഭൂമിയുമായി കൂട്ടിയിടിക്കാൻ സാധ്യത ഏറെയുള്ള ഛിന്നഗ്രഹമാണ് അപോഫിസ് ( Apophis asteroid). 2029 -ല്‍ ഈ ഭീമൻ പാറ ഭൂമിയുടെ അടുത്ത് എത്തുമെന്നാണ് ശാസ്ത്ര ലോകത്തിന്റെ നിഗമനം. അപോഫിസ് എന്ന ഛിന്നഗ്രഹത്തെക്കുറിച്ച് നിരീക്ഷിക്കാനും പഠിക്കാനും ഇന്ത്യയുടെ ഐഎസ്ആര്‍ഒ ഇതാ തയ്യറെടുക്കുന്നു.

അപോഫിസ് ഛിന്നഗ്രഹത്തെ കുറിച്ച് കൂടുതൽ അറിയുന്നതിനായി യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി (European Space Agency – ESA) പ്രഖ്യാപിച്ച റാംസസ് ദൗത്യത്തില്‍ (Ramses Mission) സഹകരിക്കാനാണ് ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍റെ (ഐഎസ്ആര്‍ഒ) തീരുമാനം. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് തുടക്കമായതായി റിപ്പോർട്ടുകൾ പറയുന്നു. കഴിഞ്ഞ ആഴ്ചയാണ് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി അപോഫിസ് ഛിന്നഗ്രഹത്തെ ലക്ഷ്യമിട്ടുള്ള റാംസസ് ദൗത്യം പ്രഖ്യാപിച്ചത്. ഭൂമിയോട് അടുക്കുന്ന അപോഫിസ് ഛിന്നഗ്രഹത്തിന് സമീപത്തെത്തുന്ന ‘റാംസസ് പേടകം’ അല്‍പസമയം ഛിന്നഗ്രഹത്തിനൊപ്പം ഭ്രമണപഥത്തില്‍ സഞ്ചരിക്കും. ഇങ്ങനെ ഒപ്പം സഞ്ചരിക്കുന്നതിനൊപ്പം ഛിന്നഗ്രഹത്തെ കുറിച്ച് സാധ്യമായ വിവരങ്ങളും പേടകം ശേഖരിക്കും. നാസയുടെ ഒസിറിസ് റെക്‌സ് പേടക ദൗത്യത്തിന് സമാനമാണിത്.

അപോഫിസ് ഛിന്നഗ്രഹത്തിലേക്ക് പോവാനും നിരീക്ഷണം നടത്താനും ഇന്ത്യ ആഗ്രഹിക്കുന്നതായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് ആഴ്ചകള്‍ക്ക് മുമ്പ് താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. പക്ഷേ, ഇന്ത്യ സ്വന്തമായി എന്തെങ്കിലും ദൗത്യം വിക്ഷേപിക്കാന്‍ പദ്ധതിയിടുന്നതായോ മറ്റ് ബഹിരാകാശ ഏജന്‍സികളുമായി സഹകരിക്കുന്നതായോ അദ്ദേഹം വ്യക്തമാക്കിയിരുന്നില്ല. എന്നാൽ വ്യാഴാഴ്ച പാർലമെൻറിൽ ഒരു ചോദ്യത്തിന് മറുപടിയായി കേന്ദ്ര ശാസ്ത്ര സാങ്കേതിക വിദ്യാ മന്ത്രി ജിതേന്ദ്രസിങ് റാംസസ് ദൗത്യത്തില്‍ സഹകരിക്കുന്നതുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുമായി ഐഎസ്ആര്‍ഒ ചര്‍ച്ചയിലാണെന്ന് വ്യക്തമാക്കുകയായിരുന്നു.

ഗ്രഹങ്ങളുമായി ബന്ധപ്പെട്ട ദൗത്യങ്ങളില്‍ മാത്രമാണ് ഐഎസ്ആര്‍ഒ ഇത്രയും നാള്‍ ഏര്‍പ്പെട്ടിരുന്നത്. ഇത് ആദ്യമായാണ് ഐഎസ്ആര്‍ഒ ഒരു ഛിന്നഗ്രഹത്തെ ലക്ഷ്യമിട്ടുള്ള ദൗത്യത്തിന് ഒരുങ്ങുന്നത്. ഇതിലൂടെ ഛിന്നഗ്രഹം ഉള്‍പ്പടെയുള്ള ഭൂമിയുടെ നിലനില്‍പ്പിന് ഭീഷണിയാവുന്ന ബഹിരാകാശ വസ്തുക്കളെ പ്രതിരോധിക്കുന്നതിനായുള്ള സാങ്കേതികവിദ്യ വികസിപ്പിക്കുക എന്ന വലിയ ലക്ഷ്യത്തില്‍ ഇന്ത്യയും പങ്കാളിയാവും. നിലവില്‍ ഇന്ത്യയിലുള്ള ജ്യോതിശാസ്ത്ര ദൂരദര്‍ശിനികള്‍ ഉപയോഗിച്ച് ഛിന്നഗ്രഹങ്ങളെ നിരീക്ഷിക്കുന്നതിനുള്ള പ്രാഥമിക ശ്രമങ്ങള്‍ ഇന്ത്യ നടത്തിയിട്ടുണ്ട്. ഐഎസ്ആര്‍ സിസ്റ്റംഫോര്‍ സേഫ് ആന്‍റ് സസ്റ്റൈനബിള്‍ സ്‌പേസ് ഓപ്പറേഷന്‍സ് മാനേജ്‌മെന്‍റുമായി (ഐഎസ്4ഒഎസ്) ബന്ധപ്പെട്ട് ഛിന്നഗ്രഹ നിരീക്ഷണം, പ്ലാനറ്ററി ഡിഫന്‍സ് എന്നീ മേഖലകളില്‍ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഐഎസ്ആര്‍ഒ ആരംഭിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് വ്യക്തമാക്കി. ഇന്‍റര്‍നാഷണല്‍ ആസ്റ്ററോയിഡ് വാണിംഗ് നെറ്റ്വര്‍ക്ക്, സ്പേസ് മിഷന്‍ പ്ലാനിംഗ് അഡ്വൈസറി ഗ്രൂപ്പ് എന്നിവയുടെ ഭാ​ഗമാകാനും ഐഎസ്ആര്‍ഒ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അപോഫിസ് ഛിന്നഗ്രഹം ദശാബ്ദങ്ങള്‍ക്കുള്ളില്‍ ഭൂമിയില്‍ പതിച്ചേക്കുമെന്നാണ് ബഹിരാകാശ ശാസ്ത്രജ്ഞരുടെ പ്രവചനം. 300 മീറ്റര്‍ വലിപ്പമുള്ള അപോഫിസ് ഛിന്നഗ്രഹത്തിന്‍റെ വേഗതയില്‍ ക്രമാതീത വര്‍ധനവുണ്ടായതായാണ് ഏറ്റവും പുതിയ കണ്ടെത്തല്‍. യാര്‍ക്കോവ്‌സ്‌കി പ്രതിഭാസത്തെ തുടര്‍ന്നാണ് അപോഫിസ് ഛിന്നഗ്രഹത്തിന്‍റെ വേഗത വര്‍ധിച്ചത്. ബഹിരാകാശത്ത് ഭ്രമണം ചെയ്തു കൊണ്ടിരിക്കുന്ന വസ്തുക്കള്‍ക്ക് മേല്‍ ക്രമാതീതമായി ചൂടുവര്‍ധിക്കുകയും അത് മൂലം ഛിന്നഗ്രഹം ചൂട് പുറം തള്ളുകയും ഇത് ഛിന്നഗ്രത്തിന്‍റെ വേഗത വര്‍ധിക്കുന്നതിനുള്ള കാരണമാവുകയും ചെയ്യുന്ന പ്രതിഭാസമാണിത്. 2029 ഏപ്രില്‍ 13 ന് ഈ ചിന്നഗ്രം ഭൂമിയ്ക്കരികിലൂടെ അതിവേഗം കടന്നുപോവുമെന്നാണ് കണക്കാക്കുന്നത്. ഇത് നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാനാവുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *