ഗാസയിലേക്കുളള സഹായ ബോട്ട് തടഞ്ഞ് ഇസ്രയേൽ സൈന്യം; തടഞ്ഞത് ഗ്രെറ്റ തുൻബർഗ് ഉൾപ്പെടുന്ന ആക്ടിവിസ്റ്റുകളെ

ഗാസയിലേക്കുളള സഹായ ബോട്ട് തടഞ്ഞ് ഇസ്രയേൽ സൈന്യം. ഗാസയിലെ നാവിക ഉപരോധം ലംഘിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് രാജ്യാന്തര തലത്തിൽ പ്രവർത്തിക്കുന്ന ആക്ടിവിസ്റ്റുകൾ സഞ്ചരിച്ചിരുന്ന സഹായ ബോട്ടാണ് ഇന്ന് പുലർച്ചെ ഇസ്രായേൽ സെെന്യം തടഞ്ഞത്. സ്വീഡിഷ് കാലാവസ്ഥാ പ്രചാരണപ്രവർത്തക ഗ്രെറ്റ തുൻബെർഗ്, യൂറോപ്യൻ പാർലമെൻ്റ് (എംഇപി) ഫ്രഞ്ച് അംഗം റിമ ഹസ്സൻ എന്നിവരുൾപ്പെടെയുള്ളവർ ബോട്ടിലുണ്ടായിരുന്നു.
ഫ്രീഡം ഫ്ലോട്ടില്ല കോയലിഷൻ (എഫ്എഫ്‌സി) സംഘടിപ്പിച്ച ഒരു ദൗത്യത്തിൻ്റെ ഭാഗമായി ജൂൺ ആറിനാണ് ആക്ടീവിസ്റ്റുകളുമായി സഹായ ബോട്ട് പുറപ്പെട്ടത്. ‘മാഡ്‌ലീൻ’ എന്ന് പേരിട്ടിരിക്കുന്ന ബ്രിട്ടീഷ് പതാകയുള്ള ബോട്ടിൽ പലസ്തീൻ അനുകൂല വിഭാഗമായിരുന്നുവെന്നാണ് ഇസ്രയേൽ സെെന്യം ആരോപിക്കുന്നത്. ഇന്ന് (ജൂൺ 9) ന് വൈകുന്നേരം ഇസ്രയേൽ സൈനികർ തടയാത്ത പക്ഷം ഗാസ മുനമ്പിലെത്തുക എന്നതായിരുന്നു ദൗത്യത്തിന്റെ ലക്ഷ്യം. എന്നാൽ ഫ്രീഡം ഫ്ലോട്ടില്ല ബോട്ടിലെ എല്ലാ ജീവനക്കാരെയും ഇന്ന് രണ്ട് മണിയോടെ സൈന്യം അറസ്റ്റ് ചെയ്തതായി മൈക്രോ-ബ്ലോഗിംഗിന്റെ എക്സ് പോസ്റ്റിൽ പറയുന്നു.
ഇസ്രയേൽ സൈന്യം ബോട്ടിൻ്റെ നിയന്ത്രണം ഏറ്റെടുക്കുന്നതും, ലൈഫ് ജാക്കറ്റ് ധരിച്ചിരുന്ന ക്രൂ അംഗങ്ങൾക്ക് ഭക്ഷണം നൽകുന്നതുമായ ഒരു ഒരു വീഡിയോ ഇസ്രയേലി വിദേശകാര്യ മന്ത്രാലയം എക്‌സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഗാസയിലെ നാവിക ഉപരോധം ലംഘിക്കാൻ ശ്രമിച്ചതിനെത്തുടർന്നാണ് സൈന്യം സഹായ ബോട്ട് തടഞ്ഞതെന്നാണ് ഇസ്രയേലി വിദേശകാര്യ മന്ത്രാലയം നൽകുന്ന വിശദീകരണം.