ഇന്ത്യ- ദക്ഷിണാഫ്രിക്ക കലാശപ്പോര് ഇന്ന്; ട്വന്റി20യിൽ രണ്ടാം ലോകകീരീടം ലക്ഷ്യമിട്ട് ഇന്ത്യ

ബ്രിഡ്ജ്ടൗൺ: കുട്ടിക്രിക്കറ്റിലെ കന്നിജേതാക്കളായ ഇന്ത്യക്ക് വർഷങ്ങളുടെ കിരീട വരൾച്ചക്കുശേഷം സമ്മോഹന നേട്ടത്തിലെത്താൻ ഇത് സുവർണാവസരം. ട്വന്റി20 ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലിൽ ദക്ഷിണാഫ്രിക്കക്കെതിരെയാണ് ഇന്ത്യയുടെ കിരീട പോരാട്ടം.
2007ലെ ആദ്യ കിരീടത്തിനുശേഷം ഇന്ത്യക്ക് ഈ ലോകകപ്പ് അന്യമാണ്. കഴിഞ്ഞ വർഷം സ്വന്തം നാട്ടിൽ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഫൈനലിലെത്തിയിട്ടും ആസ്ട്രേലിയയോട് തോൽക്കാനായിരുന്നു വിധി. ക്യാപ്റ്റൻ രോഹിത് ശർമയും മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും യുവതാരങ്ങൾക്കായി ട്വന്റി20യിൽ നിന്ന് ഇനി മാറിനിൽക്കാനാണ് സാധ്യത. അതിനാൽ, ഇന്ന് കിരീടം നേടിയാൽ ഈ മുതിർന്ന താരങ്ങൾക്കുള്ള ആദരവ് കൂടിയാകും.
രോഹിത് മികച്ച ഫോമിലാണെങ്കിലും കോഹ്ലിയുടെ കാര്യം കട്ടപ്പൊകയാണ്. ഏഴ് കളികളിൽനിന്ന് 75 റൺസാണ് കോഹ്ലി ടൂർണമെന്റിൽ സ്കോർ ചെയ്തത്. 10.71 മാത്രമാണ് റൺസ് ശരാശരി. ഐ.പി.എല്ലിലെ തകർപ്പൻ ഫോമിന് പിന്നാലെ ഏറെ പ്രതീക്ഷയായിരുന്നു കോഹ്ലിയിൽ ടീമിനുണ്ടായിരുന്നത്. ബൗളർമാരിൽ ആധിപത്യം പുലർത്താനും കോഹ്ലിക്ക് കഴിയുന്നില്ല. വിരാടിന്റെ കഴിവുകൾ ഫൈനലിലേക്ക് സംഭരിച്ചുവെച്ചതാണെന്നാണ് രോഹിത് പറയുന്നത്. കോഹ്ലിയെ മധ്യനിരയിലേക്ക് മാറ്റി യശ്വസി ജയ്സ്വാളിനെ ഓപണറാക്കണമെന്ന ആവശ്യം ചിലർ ഉന്നയിച്ചിരുന്നു. കോഹ്ലിയെ ബാറ്റിങ് ഓർഡിൽ താഴേക്ക് മാറ്റി ശിവം ദുബെയെ ഒഴിവാക്കണമെന്നും ആവശ്യമുയർന്നിരുന്നു.
ഏറ്റവും മോശം ഫോമിലുള്ള ശിവം ദുബെക്കെതിരെ സമൂഹമാധ്യമങ്ങളിലടക്കം വൻ വിമർശനമാണുയരുന്നത്. എന്നാൽ, നിർണായക മത്സരത്തിൽ ശിവം ഫോമിലാകുമെന്നാണ് ടീമിന്റെ പ്രതീക്ഷ. വിജയം തുടരുന്ന സംഘത്തിൽനിന്ന് മാറ്റമുണ്ടാകാൻ സാധ്യത കുറവാണ്. മലയാളി താരം സഞ്ജു സാംസണ് ഇന്നും അവസരം ലഭിക്കുമോയെന്ന് ഉറപ്പില്ല. ബാറ്റിങ്ങിൽ സൂര്യകുമാർ യാദവും ഹാർദിക് പാണ്ഡ്യയും ഫോമിലാണ്. ബൗളർമാരുടെ കാര്യത്തിൽ ആശങ്ക തീരേയില്ല. അർഷദീപ് സിങ്ങും ജസ്പ്രീത് ബുംറയും ഹാർദികും കുൽദീപ് യാദവും രവീന്ദ്ര ജദേജയും അക്സർ പട്ടേലും തികഞ്ഞ ആത്മവിശ്വാസത്തിലാണ്.