കാട്ടുപന്നി ഇടിച്ചു വീഴ്ത്തി; സ്കൂട്ടർ യാത്രക്കാരിയായ നഴ്സിന് ഗുരുതര പരിക്ക്

പത്തനംതിട്ട : കാട്ടുപന്നിയിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ നഴ്സിന് ഗുരുതര പരിക്ക്. ചിറ്റാർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ നഴ്സ് പ്രിയ പ്രസാദിന് ആണ് പരിക്കേറ്റത്. ഇന്ന് രാവിലെ ആയിരുന്നു അപകടം. റോഡിൻ്റെ ഒരു വശത്ത് നിന്നും കാട്ട് പന്നി എത്തി സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. സ്കൂട്ടറിൽ നിന്നും പ്രിയ ദൂരേക്ക് തെറിച്ച് വീണു. കാലിനും കൈക്കും പരിക്കേറ്റു. കൈയ്യുടെ എല്ലിന് പൊട്ടലേറ്റു. സ്ഥിരമായി സഞ്ചരിക്കുന്ന റോഡാണെന്നും ഇതാദ്യമായാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായതെന്നും പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന പ്രിയ പറഞ്ഞു.
സ്ഥിരമായി കാട്ടുപന്നി ശല്യമുള്ള പ്രദേശമാണ് ഇവിടം. റോഡരികിലുള്ള റബ്ബർ എസ്റ്റേറ്റിൽ നിന്നാണ് കാട്ടുപന്നി ഇറങ്ങി വന്നത്. കാട്ടു പന്നിയുടെ ആക്രമണം നടന്ന സ്ഥലത്ത് നിന്നും ഏറെ ദൂരെയാണ് വനമേഖലയെന്നും പ്രിയയുടെ ഭർത്താവ് പ്രസാദ് പറഞ്ഞു. ആങ്ങമൂഴിയിലെ വീട്ടിൽ നിന്നും പത്ത് കിലോമീറ്റർ ദൂരെ വച്ചാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. പരിക്കേറ്റ് റോഡിൽ കിടന്ന പ്രിയയെ ഓടിക്കൂടിയ നാട്ടുകാർ ഓട്ടോറിക്ഷയിൽ ചിറ്റാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. തുടർന്ന് വിദഗ്ധ ചികിത്സക്കായി പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.