ട്രോളിംഗ് നിരോധനം അവസാനിച്ചിട്ടും തീരത്ത് വറുതിയുടെ കാലത്തിന് അറുതിയാകുന്നില്ല; പൊതുവിപണിയിൽ മീനിന് പൊള്ളുന്ന വിലയെങ്കിലും മത്സ്യത്തൊഴിലാളികൾക്ക് ലഭിക്കുന്നത് തുച്ഛമായ തുക

കോഴിക്കോട്: ട്രോളിംഗ് നിരോധനം അവസാനിച്ചിട്ടും തീരത്ത് വറുതിയുടെ കാലത്തിന് അറുതിയാകുന്നില്ല. മത്സ്യത്തിന്റെ ലഭ്യത കുറഞ്ഞതും ലഭിക്കുന്ന മത്സ്യത്തിന് നല്ല വില ലഭിക്കാത്തതുമാണ് മത്സ്യത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നത്. 52 ദിവസം നീണ്ട ട്രോളിംഗ് നിരോധനത്തിന് ശേഷം ഏറെ പ്രതീക്ഷയോടെ കടലിലിറങ്ങിയ ബോട്ടുകളിൽ പ്രതീക്ഷിച്ചതുപോലെ പൂവാലൻ ചെമ്മീനും കണവയുമൊന്നും ഇനിയും ലഭിച്ചിട്ടില്ല. നല്ല വില ലഭിക്കുന്ന ഈ ഇനം മത്സ്യങ്ങൾ ലഭിച്ചാൽ മാത്രമേ തങ്ങൾക്ക് ഗുണമുണ്ടാകുകയുള്ളൂ എന്നാണ് മത്സ്യത്തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നത്.
നിലവിൽ കിളിമീൻ മാത്രമാണ് ബോട്ടുകളിൽ മത്സ്യബന്ധനം നടത്തുന്നവർക്ക് ലഭിക്കുന്നത്. അതും കുറവ്. സാധാരണ ട്രോളിംഗ് കഴിയുന്ന ആദ്യ ദിനങ്ങളിൽ തന്നെ 20മുതൽ 30 ടണ്ണോളം കിളിമീൻ നിറഞ്ഞ ബോട്ടുകൾ തീരത്തേക്ക് എത്താറുള്ളതാണ്. എന്നാൽ ഇത്തവണ പകുതി പോലും കിട്ടിയിട്ടില്ല. കൂട്ടത്തിൽ ധാരാളമായി ലഭിക്കുന്ന കരിക്കാടി ചെമ്മീനും പൂവാലനും, കണവ, മാന്തൽ എന്നിവയും കാര്യമായി കിട്ടിയില്ല. ഹാർബറിൽ എത്തിച്ച മത്സ്യങ്ങൾ എടുക്കാൻ ആളില്ലാത്തതും പ്രതിസന്ധി കൂട്ടുകയാണ്. ഇതോടെ പകുതി വിലയ്ക്ക് മത്സ്യം വിൽക്കുകയാണ് തൊഴിലാളികൾ. ഹാർബറിൽ മീൻ വില കുറവാണെങ്കിലും പൊതുമാർക്കറ്റിൽ വില കൂടുതലാണ്. മീൻ ലഭ്യത കുറഞ്ഞത് മത്സ്യത്തൊഴിലാളികളെ ആശങ്കയിലാഴ്ത്തുകയാണ്.
കടൽക്ഷോഭം രൂക്ഷമാകാൻ സാദ്ധ്യതയുള്ളതിനാൽ ട്രോളിംഗ് വലകൾ ഉപയോഗിച്ചുള്ള പുറംകടൽ മത്സ്യബന്ധനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതും മത്സ്യത്തൊഴിലാളികൾക്ക് തിരിച്ചടിയായിട്ടുണ്ട്. ട്രോളിംഗ് അവസാനിച്ച രാത്രി ചെറിയ ബോട്ടുകൾ മാത്രമാണ് കടലിലേക്ക് പുറപ്പെട്ടത്. വലിയ ബോട്ടുകൾ മീൻ പിടിത്തത്തിന് പുറപ്പെട്ടെങ്കിലും ആഴക്കടലിലേക്ക് പോയിട്ടില്ല. ജില്ലയിൽ ബേപ്പൂർ, പുതിയാപ്പ, കൊയിലാണ്ടി, ചോമ്പാല എന്നിവിടങ്ങളിലായി ചെറുതും വലുതുമായി രജിസ്റ്റർ ചെയ്ത 1250 ഓളം യന്ത്രവൽകൃത ബോട്ടുകളാണുള്ളത്. ഇവയിൽ 650 എണ്ണവും ബേപ്പൂരിലാണ്. മുന്നൂറിലേറെ പുതിയാപ്പയിലുമുണ്ട്. 500 നോട്ടിക്കൽ മൈൽ വരെ പോയ ബോട്ടുകളാണ് ഇന്നലെ വരെ മടങ്ങിയെത്തിയത്. പുറംകടലിലേക്ക് പോയ ബോട്ടുകൾ കടലിൽ തന്നെ തുടരുകയാണ്.
ആഴക്കടലിൽ നിന്ന് വലിയ തോതിൽ മത്സ്യങ്ങൾ എത്താത്തതാണ് പൊതുവിപണിയിൽ വില കുറയാതെ നിൽക്കാൻ കാരണമാകുന്നത്. സംസ്ഥാനത്തെ മത്സ്യ വിപണി സജീവമാകാൻ രണ്ടാഴ്ച കൂടിയെടുത്തേക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ആഴക്കടലിലെ മത്സ്യബന്ധനത്തിന് ബോട്ടുകൾ പുറപ്പെടുന്നതോടെ വിപണി ഉഷാറാകുമെന്നും മത്സ്യത്തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു. ഇതോടെ മീൻ ലഭ്യത കൂടുകയും വില കുറയുകയും ചെയ്യും.
കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ടെങ്കിലും കർണാടക തീരങ്ങളിൽ വിലക്കുണ്ട്. അതിനാൽ 15ന് ശേഷം മത്സ്യബന്ധനം നടത്തിയാൽ മതിയെന്ന തീരുമാനത്തിലാണ് മത്സ്യത്തൊഴിലാളികൾ.