ഇന്ത്യയിൽ കഴിഞ്ഞ വർഷം പലായനം ചെയ്തത് അഞ്ചുലക്ഷത്തിലേറെ ആളുകൾ; ഇന്റേണല്‍ ഡിസ്പ്ലേ്സ്മന്റ് മോണിറ്ററിങ് സെന്ററിന്റെ കണക്കുകൾ പുറത്ത്

 ഇന്ത്യയിൽ കഴിഞ്ഞ വർഷം പലായനം ചെയ്തത് അഞ്ചുലക്ഷത്തിലേറെ ആളുകൾ; ഇന്റേണല്‍ ഡിസ്പ്ലേ്സ്മന്റ് മോണിറ്ററിങ് സെന്ററിന്റെ കണക്കുകൾ പുറത്ത്

ന്യൂഡൽഹി: ഇന്ത്യയിൽ കഴിഞ്ഞ വർഷം അഞ്ചു ലക്ഷത്തിലേറെ ആളുകൾ പലായനം ചെയ്തെന്ന് റിപ്പോർട്ട്. ജനീവ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റേണൽ ഡിസ്പ്ലേ്സ്മന്റ് മോണിറ്ററിങ് സെന്റർ (ഐ.ഡി.എം.സി.) പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പ്രകൃതി ദുരന്തങ്ങളും കലാപങ്ങളുമാണ് പലായനത്തിന് കാരണമായതെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ഇത് മുൻ വർഷങ്ങളെ അപേക്ഷിച്ച് കുറഞ്ഞ പലായനമാണെന്നും റിപ്പോർട്ടുണ്ട്.

ആഗോളതലത്തിൽ ആഭ്യന്തര പലായനം ഏറ്റവും വർധിച്ച കാലയളവാണിതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇക്കാലയളവിൽ ഇന്ത്യയിൽ പലായനം കുറവ് രേഖപ്പെടുത്തിയതായാണ് റിപ്പോർട്ടിലുള്ളത്. എന്നാൽ, ദക്ഷിണേഷ്യയിൽ നടന്നിട്ടുള്ള പലായനത്തിന്റെ 97 ശതമാനവും മണിപ്പുരിൽ നിന്നാണെന്നും റിപ്പോട്ടിൽ പറയുന്നു.

2023-ൽ 7.59 കോടി പേരാണ് ആഗോളതലത്തിൽ ആഭ്യന്തര പലായനം ചെയ്തത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന കണക്കാണിത്. ഇതിൽ 6.83 കോടി പേർക്ക് നാടുപേക്ഷിക്കേണ്ടിവന്നത് കലാപവും സംഘർഷ സാഹചര്യങ്ങളും മൂലമാണ്. കലാപവും സംഘർഷവും കാരണം ആഭ്യന്തര പലായനത്തിന്റെ 44 ശതമാനവും നടന്നിട്ടുള്ളത് പലസ്തീൻ ഉൾപ്പടെയുള്ള അഞ്ച് രാജ്യങ്ങളിൽ നിന്നാണ്. പ്രകൃതി ദുരന്തങ്ങളാൽ മാറിപ്പാർക്കേണ്ടി വന്നത് 2.64 കോടി പേർക്കാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

2018 മുതലുള്ള ആഭ്യന്തര പലായനങ്ങളിൽ കലാപം മൂലമാണ് ഏറ്റവും അധികം ആളുകൾ നാടു വിട്ട് പോയതെന്ന് റിപ്പോട്ട് സൂചിപ്പിക്കുന്നു. കലാപങ്ങൾ കാരണം നാടു വിട്ട് പോയവരിൽ ആരും തന്നെ സ്വന്തം നാട്ടിൽ തിരിച്ചെത്തിയിട്ടില്ലെന്നതും പ്രസക്തമാണ്. ഇന്ത്യയിൽ മണിപ്പുരിലാണ് കലാപസാഹചര്യങ്ങൾ മൂലമുള്ള പലായനം ഏറിയത്.

പ്രകൃതി ദുരന്തങ്ങൾക്ക് പ്രധാന കാരണം എൽ നിനോ പ്രതിഭാസമാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. 2023-ഓടെ കുത്തനെ ഉയർന്ന എൽ നിനോ പ്രതിഭാസം ഇന്ത്യയിൽ പ്രകൃതി ദുരന്തങ്ങളാലുള്ള ആഭ്യന്തര പലായനങ്ങൾ കുറയ്ക്കുന്നതിന് കാരണമായി. ഇത് വരണ്ട കാലവസ്ഥയിലേക്ക് നയിക്കുകയും താരതമ്യേനെ കുറവ് മഴ ലഭിക്കാൻ കാരണമാവുകയും വെള്ളപ്പൊക്കം മൂലമുള്ള ദുരിതങ്ങൾ കുറയ്ക്കുകയും ചെയ്തതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലുണ്ടായ വെള്ളപ്പൊക്കം വലിയ നാശനഷ്ടമുണ്ടാക്കി. 2023 ഒക്ടോബറിൽ സിക്കിമിലുണ്ടായ മിന്നൽ പ്രളയത്തിൽ ചുങ്താങ് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ അണക്കെട്ട് തകർന്നതിൽ 100-ഓളം പേർക്ക് ജീവഹാനിയുണ്ടാകുകയും 88,000 പേരെ ബാധിക്കുകയും ചെയ്തു. ഡൽഹിയിൽ 2023 ജൂലായിലുണ്ടായ കനത്ത മഴയിൽ യമുനാ നദി കവിഞ്ഞൊഴുകിയതോടെ നിരവധി പേരെയാണ് വീടുകളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചത്. 1982 മുതൽ ലഭിച്ചതിൽ വെച്ച് ഏറ്റവും ഉയർന്ന മഴയാണ് ഒറ്റ ദിവസം കൊണ്ട് ഉണ്ടായത്. 27,000 പേർ ഡൽഹിയിൽ ആഭ്യന്തര പലായനം നടത്തിയതായി റിപ്പോട്ടിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *