ഗുജറാത്ത് ഗെയിമിങ് സെന്ററിലെ തീപിടുത്തം; 12 കുട്ടികളുൾപ്പെടെ മരണം 28 ആയി

ഗുജറാത്ത്: രാജ്‌കോട്ടിൽ ഗെയിമിങ് സെന്ററിന് തീപിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 28 ആയി. ഇതിൽ 12 പേർ കുട്ടികളാണ്. ഗെയിംസോൺ പൂർണമായി കത്തി നശിച്ചു. ഇന്നലെ വൈകിട്ടാണ് ടിആർപി ഗെയിംസോണിൽ തീപിടുത്തമുണ്ടായത്. തെരച്ചിൽ തുടരുന്നുണ്ട്. മൃതദേഹങ്ങൾ പൂർണമായി കത്തിക്കരിഞ്ഞ അവസ്ഥയിലായതിനാൽ തിരിച്ചറിയുന്നതിനായി ഡിഎൻഎ പരിശോധന നടത്താനുള്ള സജ്ജീകരണങ്ങൾ പുരോഗമിക്കുകയാണ്.
സംഭവത്തിൽ സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിരുന്നു. ഇവർ സംഭവ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. സ്ഥാപനത്തിന് പ്രവർത്തിക്കാൻ എൻഒസി ഇല്ലെന്ന് രാജ്കോട്ട് കോർപ്പറേഷൻ അറിയിച്ചു. കളക്ടറോട് 24 മണിക്കൂറിനുള്ള റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ ഗെയിമിങ് സോൺ ഉടമ യുവരാജ് സിങ് സോളങ്കി, മാനേജർ നിതിൻ ജെയ്ൻ എന്നിവരുൾപ്പെടെ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നാല് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50000 രൂപയും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. തീപിടിത്തത്തിനുള്ള കാരണം എന്താണ് എന്നത് സംബന്ധിച്ച് വ്യക്തതയില്ല. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ സ്ഥിതിഗതികൾ വിലയിരുത്തി.