കുതിപ്പ് മാറാതെ സ്വർണവില; ഒമ്പത് മാസം കൊണ്ട് പവന് വർധിച്ചത് 8,840 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി സംസ്ഥാനത്തെ സ്വർണവിലയിൽ വൻവർദ്ധനവാണ് സംഭവിക്കുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 160 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 55,840 രൂപയായി. ഇന്നത്തെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 6,980 രൂപയും ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 7,615 രൂപയുമായി.
ഇതോടെ വില കുറച്ചൊന്നു താഴ്നിട്ട് സ്വർണാഭരണം വാങ്ങാനായി കാത്തിരുന്നവർക്ക് കടുത്തനിരാശയാണ് ഉണ്ടായിരിക്കുന്നത്. ഇന്നത്തെ വെളളിവിലയിലും വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഗ്രാം വെളളിയുടെ വില 98 രൂപയും ഒരു കിലോഗ്രാം വെളളിയുടെ വില 98,000 രൂപയുമാണ്.
കേരളത്തിലെ സ്വർണ വില ഈ വർഷം ജനുവരി ഒന്നിന് 46,840 രൂപയായിരുന്നു. പവൻ വിലയിൽ 8,840 രൂപയുടെ വർദ്ധനവാണ് ഇതുവരെ ഉണ്ടായിരിക്കുന്നത്. കേന്ദ്ര ബഡ്ജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ 15 ശതമാനത്തിൽ നിന്നും ആറ് ശതമാനമായി കുറച്ചതോടെ പവൻ വില പൊടുന്നനെ 4,000 രൂപയ്ക്കടുത്ത് ഇടിഞ്ഞിരുന്നു. അതിന് ശേഷം ആഗോള വിപണിയിലെ അനുകൂല ചലനങ്ങളുടെ കരുത്തിൽ വില മുകളിലേക്ക് നീങ്ങി.
ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾ കണക്കിലെടുത്ത് ഇന്ത്യയും ചൈനയുമടക്കമുള്ള രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ സ്വർണ ശേഖരം വർദ്ധിപ്പിക്കുന്നതും, പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷം ശക്തമാകുന്നതിനാൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് പ്രിയം കൂടുന്നതും വില കൂടാൻ കാരണമായി. കഴിഞ്ഞ വാരം അപ്രതീക്ഷിതമായി അമേരിക്കയിലെ ഫെഡറൽ റിസർവ് മുഖ്യ പലിശ നിരക്ക് അര ശതമാനം കുറച്ചതും സ്വർണ നിക്ഷേപകർക്ക് പ്രിയമേറി.