ഐസ്‍ലൻഡിൽ മിന്നൽ പ്രളയം; അപ്രതീക്ഷിതമായി വെള്ളമെത്തിയത് ഹിമാനി ഉരുകിയതോടെ

റെയ്ക്യവിക്: ഐസ്ലൻഡിൽ മിന്നൽ പ്രളയം. ഐസ്‍ലൻഡിലെ തെക്കൻ മേഖലയിൽ ഹിമാനി ഉരുകിയെത്തിയ പ്രളയജലത്തിൽ പാലം ഭാഗികമായി തകർന്നു. വലിയ പ്രളയമാണുണ്ടായതെന്നും എന്നാൽ, ആർക്കും ജീവഹാനി സംഭവിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. മിന്നൽ പ്രളയത്തിൽ റോഡ് തകർന്നതോടെ 70 കിലോമീറ്റർ ദൂരത്തിൽ ഗതാഗതം നിരോധിക്കുകയും ചെയ്തു,
ശനിയാഴ്ചയാണ് മഞ്ഞുകട്ട ഉരുകിയെത്തിയ ജലം എത്തിത്തുടങ്ങിയത്. ഐസ്‍ലൻഡിലെ തെക്കൻ മേഖലകളിൽ ചെളിനിറഞ്ഞ വെള്ളം നിറഞ്ഞ അവസ്ഥയിലാണുള്ളത്. ദേശീയ പാതയിലെ പാലത്തിലേക്ക് പ്രളയജലം എത്തുന്നതിന്റെ ദൃശ്യങ്ങളും കാലാവസ്ഥാ വകുപ്പ് ഇതിനോടകം പുറത്തുവിട്ടിട്ടുണ്ട്. തീരദേശ നഗരമായ വിക് ഐ മർഡലിനിൽ നിന്ന് കിർക്ജുബെജാർക്ലൗസ്‌തൂറിലേക്കുള്ള 70 കിലോമീറ്റർ ദേശീയ പാതയിലെ ഗതാഗതം പ്രളയം മൂലം നിരോധിച്ചിട്ടുണ്ട്.
ജലം ഉയർന്നുവരുന്നതിനാൽ പ്രളയം ഏതെല്ലാം മേഖലയെ ബാധിക്കുമെന്ന ആശങ്കയിലാണ് ഐസ്‍ലൻഡുകാരുള്ളത്. നേരത്തെ മാർച്ച് മാസത്തിൽ ഐസ്‍ലൻഡിൽ അഗ്നിപർവത വിസ്ഫോടനമുണ്ടായിരുന്നു. ഡിസംബർ മാസത്തിന് ശേഷം നാലാമത്തെ തവണയാണ് ഇവിടെ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത്. ഐസ്‍ലൻഡിലെ തെക്ക് പടിഞ്ഞാറൻ മേഖലയിലായിരുന്നു അഗ്നിപർവ്വത സ്ഫോടനം നടന്നത്.