സഞ്ചരിക്കുന്ന കോൾ സെന്ററുമായി സൈബർ തട്ടിപ്പ്; തിരുവനന്തപുരം സ്വദേശി ഉൾപ്പെടെ മൂന്നം​ഗ സംഘം പിടിയിൽ

 സഞ്ചരിക്കുന്ന കോൾ സെന്ററുമായി സൈബർ തട്ടിപ്പ്; തിരുവനന്തപുരം സ്വദേശി ഉൾപ്പെടെ മൂന്നം​ഗ സംഘം പിടിയിൽ

ഗാസിയാബാദ്: ട്രാവലറിൽ സഞ്ചരിച്ച് സൈബർ തട്ടിപ്പ് നടത്തിയിരുന്ന മലയാളി ഉൾപ്പെട്ട സംഘം ഉത്തർപ്രദേശിൽ പിടിയിലായി. തിരുവനന്തപുരം സ്വദേശി സുശാന്ത് കുമാർ(30), ഗാസിയാബാദ് ടില മോഥ് സ്വദേശി സണ്ണി കശ്യപ്(20), ലോണി സ്വദേശി അമൻ ഗോസ്വാമി(24) എന്നിവരാണ് അറസ്റ്റിലായത്. ക്രെഡിറ്റ് കാർഡ് ഉപയോക്താക്കളെ കബളിപ്പിച്ച് ലക്ഷക്കണക്കിന് രൂപയാണ് സംഘം കൈക്കലാക്കിയത്. ‘ക്രെഡിറ്റ് കാർഡ് റിവാർഡ്’ ഉണ്ടെന്ന് പറഞ്ഞാണ് സംഘം ഇരകളുമായി ഫോണിൽ ബന്ധപ്പെടുന്നത്. തുടർന്ന് ബാങ്ക് വിവരങ്ങൾ കൈക്കലാക്കി പണം തട്ടിയെടുക്കുന്നതായിരുന്നു സംഘത്തിന്റെ രീതി.

പുറത്തുനിന്ന് കണ്ടാൽ വിനോദസഞ്ചാരികളുമായി പോകുന്ന ഒരു ട്രാവലർ വാൻ എന്നേ ആർക്കും തോന്നു. പക്ഷേ, വാനിനുള്ളിലിരുന്ന സംഘം തട്ടിയെടുത്തിരുന്നത് ലക്ഷങ്ങളാണ്. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നിന്നാണ് സൈബർ തട്ടിപ്പുകാരുടെ ‘സഞ്ചരിക്കുന്ന കോൾസെന്റർ’ പോലീസ് സംഘം പിടികൂടിയത്. ട്രാവലർ വാനിൽനിന്ന് തട്ടിപ്പുസംഘത്തിന്റെ ലാപ്‌ടോപ്പുകൾ, മൊബൈൽഫോണുകൾ തുടങ്ങിയവയും പോലീസ് പിടിച്ചെടുത്തു. ഇവരിൽനിന്ന് നിരവധി ക്രെഡിറ്റ് കാർഡ് ഉപയോക്താക്കളുടെ വിവരങ്ങളും കണ്ടെടുത്തിട്ടുണ്ട്.

പോലീസിന്റെയും മറ്റ് അന്വേഷണ ഏജൻസികളുടെയും കണ്ണുവെട്ടിക്കാനായാണ് ട്രാവലർ വാനിൽ സൈബർ തട്ടിപ്പ് സംഘം കോൾസെന്റർ സംവിധാനം ഒരുക്കിയിരുന്നത്. കഴിഞ്ഞദിവസം ഇന്ദിരാപുരത്തിന് സമീപം ട്രാവലർ വാൻ സംശയാസ്പദമായ സാഹചര്യത്തിൽ നിർത്തിയിട്ടത് കണ്ടതോടെയാണ് പോലീസ് പരിശോധന നടത്തിയത്. തുടർന്ന് പോലീസ് വാനിനുള്ളിൽ കയറിയപ്പോൾ അറസ്റ്റിലായ മൂന്നുപേരും ഫോണുകളിൽ സംസാരിക്കുകയായിരുന്നു.

ക്രെഡിറ്റ് കാർഡ് ഉപയോക്താക്കളെ വാനിലെ കോൾസെന്ററിൽനിന്ന് ഫോൺ വഴി ബന്ധപ്പെടുന്നതാണ് തട്ടിപ്പിന്റെ ആദ്യഘട്ടം. ക്രെഡിറ്റ് കാർഡിന് റിവാർഡ് ലഭിച്ചിട്ടുണ്ടെന്നും ഇത് കൈപ്പറ്റാനായി ഒരു ലിങ്ക് അയക്കാമെന്നും ഇവർ അറിയിക്കും. തുടർന്ന് അയച്ചുനൽകിയ ലിങ്കിൽ കയറി ക്രെഡിറ്റ് കാർഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകാൻ ആവശ്യപ്പെടും. ഈ വിവരങ്ങൾ ലഭിക്കുന്നതോടെ ഉപയോക്താക്കളുടെ ബാങ്ക് അക്കൗണ്ടിൽനിന്നും മറ്റും പണം തട്ടിയെടുക്കുകയായിരുന്നു പ്രതികൾ ചെയ്തിരുന്നത്.

രാവിലെ മുതൽ ഡൽഹിക്കും ഗാസിയാബാദിനും ഇടയിൽ ട്രാവലർ വാൻ ഓടിക്കൊണ്ടിരിക്കെയാണ് വാനിനുള്ളിൽനിന്ന് പ്രതികൾ ഇരകളെ ഫോണിൽവിളിക്കുന്നത്. ഡൽഹി, ഗാസിയാബാദ്, നോയിഡ എന്നിവിടങ്ങളിൽനിന്ന് ‘കോൾസെന്ററിൽ’ ജോലിക്ക് കയറുന്നവരെ ‘ജോലിസമയം’ കഴിഞ്ഞാൽ അതേസ്ഥലത്ത് തന്നെ ഇറക്കിവിടും. ഇങ്ങനെയാണ് തട്ടിപ്പുസംഘത്തിന്റെ സഞ്ചരിക്കുന്ന കോൾസെന്റർ പ്രവർത്തിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു.

സൈബർ തട്ടിപ്പ് സംഘത്തിൽ ഉൾപ്പെട്ട ഏഴുപേർ കൂടി ഇനി പിടിയിലാകാനുണ്ടെന്നാണ് പോലീസ് നൽകുന്നവിവരം. അർച്ചന എന്ന യുവതിയാണ് സംഘത്തിന് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കളുടെ വിവരങ്ങൾ കൈമാറിയിരുന്നത്. അഖിൽ പൈജാൻ എന്നയാളും മറ്റുചിലരുമാണ് മൊബൈൽഫോണുകളും സിംകാർഡുകളും നൽകിയിരുന്നതെന്നും പോലീസ് പറഞ്ഞു.

ഡൽഹി സ്വദേശിയായ ധ്യാൻചന്ദിന്റെ ഉടമസ്ഥതയിലുള്ളതാണ് കോൾസെന്ററായി പ്രവർത്തിച്ചിരുന്ന ട്രാവലർ വാൻ. യൂട്യൂബ് വീഡിയോ ചിത്രീകരണത്തിനെന്ന് പറഞ്ഞാണ് പ്രതികൾ ഇയാളിൽനിന്ന് വാഹനം വാടകയ്‌ക്കെടുത്തിരുന്നത്. ദിവസം രണ്ടായിരം രൂപ വീതമാണ് ഇവർ വാ​ഹന ഉടമയ്ക്ക് ദിവസവും വാടകയായി നൽകിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *