തലസ്ഥാനത്ത് സിനിമ പ്രവർത്തകരിൽ നിന്ന് കഞ്ചാവ് പിടിച്ചു

തലസ്ഥാനത്ത് സിനിമ പ്രവർത്തകരിൽ നിന്ന് കഞ്ചാവ് പിടിച്ചു. സിനിമാ പ്രവർത്തകർ താമസിച്ചിരുന്ന മുറിയിൽ നിന്നാണ് കഞ്ചാവ് ലഭിച്ചത്. എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡാണ് കഞ്ചാവ് പിടികൂടിയത്. തമിഴ്‌നാട് സ്വദേശികളായ രണ്ട് സ്റ്റണ്ട് ആർട്ടിസ്റ്റുകളെ കസ്റ്റഡിയിലെടുത്തു.
അതേ സമയം മൂവാറ്റുപുഴയിൽ എംഡിഎംഎയും കഞ്ചാവും തോക്കുമായി മൂന്ന് പേരെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തതിൽ അന്വേഷണം സിനിമ മേഖലയിലേക്കും വ്യാപിപ്പിക്കും. മൂവാറ്റുപുഴ സ്വദേശികളായ ഷാലിം ഷാജി, ഹരീഷ്, സജിൻ എന്നിവരാണ് അറസ്റ്റിലായത്.
ഇവരിൽ നിന്നും 3.2 ഗ്രാം എംഡിഎംഎ, അഞ്ച് ഗ്രാം, മൂന്ന് മൊബൈൽ ഫോണുകൾ, ഒരു തോക്ക് എന്നിവയാണ് പിടികൂടിയത്. പ്രതികൾ മയക്കുമരുന്ന് കടത്തിയ കാറും പിടിച്ചെടുത്തു. കോളേജ് വിദ്യാർത്ഥികൾക്കും സിനിമ മേഖലയിലെ ചിലർക്കും ആയി കൊണ്ടുവന്ന രാസലഹരിയാണ് പിടിച്ചെടുത്തത് എന്നാണ് എക്‌സൈസ് അറിയിച്ചിരിക്കുന്നത്.
സിനിമ മേഖലയിലെ പലർക്കും ലഹരി കൈമാറിയതായി രണ്ടാം പ്രതി ഹരീഷ് മൊഴി നൽകിയിട്ടുണ്ട്. ഹരീഷ് സിനിമയിൽ ക്യാമറാമാനായി ജോലി ചെയ്യുന്ന ആളാണ്.ഒന്നാം പ്രതി ഷാലിം ഒരു മാസം മുൻപ് എൻഡിപിഎസ് കേസിൽ പിടിയിലായിരുന്നു. സംഘത്തിന്റെ പക്കൽ നിന്നും പിടികൂടിയ തോക്കിന് ലൈസൻസ് ഇല്ല. ലഹരി ഇടപാടിന് സുരക്ഷ ഉറപ്പാക്കാൻ വേണ്ടിയാണ് തോക്ക് കൈവശം വെച്ചിരുന്നത്.