ഇത്തവണ ഓണാഘോഷങ്ങളില്ലാതെ കടലി​ന്റെ മക്കൾ; പെലാജിക് വല ഉപയോ​ഗിച്ചുള്ള മത്സ്യബന്ധനം മത്സ്യസമ്പത്ത് നശിക്കാൻ കാരണമായി

 ഇത്തവണ ഓണാഘോഷങ്ങളില്ലാതെ കടലി​ന്റെ മക്കൾ; പെലാജിക് വല ഉപയോ​ഗിച്ചുള്ള മത്സ്യബന്ധനം മത്സ്യസമ്പത്ത് നശിക്കാൻ കാരണമായി

കൊടുങ്ങല്ലൂര്‍: കടലിലെ മത്സ്യ ലഭ്യത കഴിഞ്ഞവർഷങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞത് പരമ്പരാഗത മത്സ്യത്തൊഴിലാളി കുടുംബങ്ങളെ സാരമായി ബാധിച്ചിരിക്കുന്നു. അതിനാൽ ഇത്തവണ ഓണം ആഘോഷിക്കാൻ വകയില്ലാതെ കടലി​ന്റെ മക്കൾ. ജൂണ്‍, ജൂലായ്, ആഗസ്റ്റ് മാസങ്ങളില്‍ സാധാരണ ലഭിക്കാറുള്ളതു പോലെ ഇത്തവണ അതി​ന്റെ നാലിലൊന്നു മത്സ്യം പോലും ലഭിച്ചില്ല. വെറും കയ്യുമായാണ് മിക്ക ദിവസങ്ങളിലും മത്സ്യ തൊഴലാളികൾ കടലിൽ നിന്ന് തിരിച്ചെത്തുന്നത്. ഇപ്പോഴും ഈ സ്ഥിതിക്ക് മാറ്റമൊന്നും വന്നിട്ടില്ല. ഇതെല്ലാം കടലി​ന്റെ മക്കളുടെ ഓണാഘോഷത്തെ ബാധിച്ചിരിക്കുന്നു.

കടലില്‍ മത്സ്യലഭ്യത കുറഞ്ഞതാണ് ജീവിത പ്രതിസന്ധി ഉണ്ടാക്കിയത്. ചില ബോട്ടുകാര്‍ പെയര്‍ പെലാജിക് എന്ന ഇരട്ട വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയതും തീരക്കടലില്‍ മത്സ്യ സമ്പത്ത് ഇല്ലാതാക്കി. കുഞ്ഞുങ്ങളും മുട്ടകളും ഉള്‍പ്പെടെ കൂട്ടത്തോടെ പെലാജിക് വലകളില്‍ കുടുങ്ങുന്നു. ഇങ്ങനെ കിട്ടുന്ന ചെറുമീനുകളെ വ്യവസായിക ആവശ്യത്തിനായി കയറ്റി അയയ്ക്കുകയാണ്.

പെലാജിക് ഇരട്ട വല ഉപയോഗിച്ചുള്ള മത്സ്യ ബന്ധനം വ്യാപകമാകുന്നത് പരമ്പരാഗത മത്സ്യ ബന്ധനത്തിന് ഉയര്‍ത്തുന്ന വെല്ലുവിളി ചെറുതല്ല. കിലോമീറ്ററുകളോളം താഴേക്ക് എത്തുന്ന ഈ വല ഉപയോഗിച്ചുള്ള മത്സ്യബന്ധന രീതി നിയമവിരുദ്ധമാണെങ്കിലും പലയിടത്തും യഥേഷ്ടം നടക്കുന്നു. ഫിഷറീസ് വകുപ്പ് ഇതിനെതിരെ നടപടികള്‍ തുടരുന്നുണ്ടെങ്കിലും ഇപ്പോഴും ഇതേ മത്സ്യ ബന്ധന രീതി വ്യാപകമായി തുടരുന്നത് പ്രതിസന്ധി സൃഷ്ടിക്കുകയാണ്. പെലാജിക്ക് വല ഉപയോഗിച്ചുള്ള മത്സ്യ ബന്ധനം തടഞ്ഞില്ലെങ്കില്‍ പരമ്പരാഗത മത്സ്യ ബന്ധനം തന്നെ ഇല്ലാതാകുന്ന സ്ഥിതിയാണുള്ളത്.

മുന്‍ വര്‍ഷങ്ങളില്‍ ജൂണ്‍, ജൂലായ് ആഗസ്റ്റ് മാസങ്ങളിലെ സീസണില്‍ ചാളയും അയലയും നല്ല പോലെ ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതൊന്നും ലഭിക്കാത്ത സ്ഥിതിയാണ്. കിളിമീനുകളാണ് അധികവും ലഭിച്ചത്. ചാള തീരെ കിട്ടാത്ത സ്ഥിതിയാണ്. കാലാവസ്ഥാ വ്യതിയാനവും വെള്ളത്തിന്റെ ഒഴുക്കും മൂലവും ചാള ഓരോ ഭാഗത്തേക്കും മാറി മാറി സഞ്ചരിച്ച് ഇപ്പോള്‍ തമിഴ്നാട് ഭാഗങ്ങളില്‍ എത്തിയെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. അധികം വൈകാതെ ചാള തിരിച്ചെത്തുമെന്നാണ് മത്സ്യത്തൊഴിലാളികളുടെ കണക്ക്കൂട്ടല്‍. ചാളക്കുഞ്ഞുങ്ങള്‍ ഇപ്പോഴും കടലില്‍ സജീവമായി ഉള്ളതാണ് പ്രത്യാശയ്ക്ക് കാരണം.

Leave a Reply

Your email address will not be published. Required fields are marked *