ഇങ്ങനെ ആണേ ഞാൻ ഈ കളിയ്ക്കില്ല..; എം80 മാറ്റിയതോടെ ഡ്രൈവിങ് ടെസ്റ്റിൽ കൂട്ടത്തോൽവി

 ഇങ്ങനെ ആണേ ഞാൻ ഈ കളിയ്ക്കില്ല..; എം80 മാറ്റിയതോടെ ഡ്രൈവിങ് ടെസ്റ്റിൽ കൂട്ടത്തോൽവി

കാക്കനാട്: ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ ഇനി കുറച്ച് പാടുപെടും. ഇതുവരെ എം 80 യിൽ എടുത്തുകൊണ്ടിരുന്നവർ കളം മാറ്റി പിടിച്ചതോടെ കൂട്ടത്തോൽവിയാണ് കാണാൻ കഴിഞ്ഞത്. ബൈക്ക് ഉപയോ​ഗിച്ചുള്ള ടെസ്റ്റിനെത്തിയ 48 ൽ 30 പേരും തോറ്റു. പലരും തോൽക്കുമെന്ന പേടിയിൽ ഗ്രൗണ്ടിന്റെ പരിസരത്ത് പോലും വന്നതുമില്ല. കാക്കനാട് ഗ്രൗണ്ടിലെ മാത്രം കണക്കാണിത്. എട്ടെടുക്കാനുള്ള ശ്രമത്തിനിടെ കാൽപാദം കൊണ്ടു ഗിയർ മാറ്റിയ ചിലർ കാല് നിലത്തു കുത്തിയതും മറ്റു ചിലർ ഗിയർ മാറ്റുന്നതിനിടെ ബൈക്ക് നിന്നു പോയതുമൊക്കെ പരാജയത്തിനു കാരണമായി.

ഹാന്‍ഡിലില്‍ ഗിയര്‍മാറ്റാന്‍ സംവിധാനമുള്ള എം 80കളാണ് പലരും ഡ്രൈവിങ് ടെസ്റ്റിനുള്ള പരിശീലനത്തിന് ഉപയോ​ഗിച്ചിരുന്നത്. ഇതേ വാഹനമാണ് ഇതുവരെ ടെസ്റ്റിനും ഉണ്ടായിരുന്നത്. പുതിയ പുതിയ മോട്ടോര്‍വാഹന ചട്ടങ്ങൾ ഇന്നലെ മുതൽ നടപ്പായതോടെ എം80ക്ക് പകരം ബൈക്ക് ഉപയോ​ഗിക്കണമെന്ന നിബന്ധന വന്നു. ടൂവീലര്‍ ലൈസന്‍സ് എടുക്കാന്‍ ‘മോട്ടോര്‍ സൈക്കിള്‍ വിത്ത് ഗിയര്‍’ വിഭാഗത്തില്‍ ഇപ്പോൾ കാല്‍പാദം ഉപയോഗിച്ച് പ്രവര്‍ത്തിക്കാവുന്ന ഗിയര്‍ സംവിധാനമുള്ള ഇരുചക്ര വാഹനം നിർബന്ധമാണ്. എന്‍ജിന്‍ കപ്പാസിറ്റി 95 സി.സി. മുകളിലും വേണമെന്നാണ് പുതിയ മോട്ടോര്‍വാഹന ചട്ടങ്ങൾ പറയുന്നത്. എം80ക്ക് 75 സി സി മാത്രം എന്‍ജിന്‍ കപ്പാസിറ്റിയാണുള്ളത്. കൈ കൊണ്ട് ഗിയർ മാറ്റുന്ന ഇരുചക്ര വാഹനം നിലവിൽ രാജ്യത്ത് നിർമാണത്തിൽ ഇല്ലാത്തതിനാലാണ് കാൽപാദം കൊണ്ടു ഗിയർ മാറ്റുന്ന ബൈക്കുകൾ നിർബന്ധമാക്കി മോട്ടർ വാഹന വകുപ്പ് ഉത്തരവിറക്കിയത്.

എട്ട് മാതൃകയിലുള്ള കമ്പികള്‍ക്കിടയിലൂടെ എം80 തിരിച്ചെടുക്കാൻ താരതമ്യേന എളുപ്പമാണ്. ഇതിലൂടെ ബൈക്ക് തിരിച്ചെടുക്കുകയെന്നത് അത്ര എളുപ്പമല്ല. ഇനി ടൂവിലര്‍ ലൈസന്‍സ് ടെസ്റ്റ് പാസാകുന്നവരുടെ എണ്ണം കുറയുമെന്നാണ് വിലയിരുത്തലെന്ന് പരിഷ്കാരം നടപ്പിലാവും മുമ്പ് തന്നെ എംവിഡി ഉദ്യോ​ഗസ്ഥർ പറഞ്ഞിരുന്നു.

നാലുചക്രവാഹനം ഓടിക്കുന്നതിനുള്ള ലൈസന്‍സിനുള്ള ടെസ്റ്റിന് ഓട്ടോമാറ്റിക് ഗിയര്‍/ ട്രാന്‍സ്മിഷന്‍ ഉള്ള വാഹനങ്ങളെയും ഇലക്ട്രിക് വാഹനങ്ങളെയും ഒഴിവാക്കിയിട്ടുണ്ട്. കേന്ദ്ര മോട്ടോര്‍ വാഹന ചട്ടപ്രകാരമുള്ള ഡ്രൈവിങ് ക്ഷമത പരിശോധിക്കുന്നതിന് ഇവ പര്യാപ്തമല്ലെന്ന വിലയിരുത്തലിനെത്തുടർന്നാണ് മാറ്റം. ഇത്തരം വാഹനങ്ങളില്‍ ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവർ മാനുവല്‍ ഗിയര്‍ ഉള്ള വാഹനങ്ങള്‍ ഓടിക്കാന്‍ ശ്രമിക്കുമ്പോൾ സുരക്ഷാപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട് എന്നാണ് കണ്ടെത്തൽ.

Leave a Reply

Your email address will not be published. Required fields are marked *