ലോകത്തെ ഏറ്റവും കളർഫുളായ മരം; നാം വില്ലനെന്ന് വിളിക്കുന്നവരിലെ വിരുതന്മാർ ഇവിടെ വിഐപികളാണ്…

 ലോകത്തെ ഏറ്റവും കളർഫുളായ മരം; നാം വില്ലനെന്ന് വിളിക്കുന്നവരിലെ വിരുതന്മാർ ഇവിടെ വിഐപികളാണ്…

കേരളത്തിലെ വിവാദ വിഷയങ്ങളിൽ ഒന്നാണ് യൂക്കാലിപ്റ്റസ് മരങ്ങൾ. സംസ്ഥാനത്ത് വനഭൂമിയിൽ വീണ്ടും യൂക്കാലിപ്റ്റസ് മരങ്ങൾ വച്ചു പിടിപ്പിക്കാനുള്ള തീരുമാനം വിവാദമായിട്ട് അധിക ദിവസങ്ങളായില്ല. യൂക്കാലിപ്റ്റസ് വൻതോതിൽ ഭൂമിയിൽ നിന്ന് ജലം വലിച്ചെടുക്കുകയും വനത്തിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥയെ തകിടം മറിക്കുകയും ചെയ്യുന്നു എന്നതാണ് ഈ മരങ്ങൾക്കുമേൽ മനുഷ്യർ ചുമത്തുന്ന കുറ്റം.വനങ്ങളിൽ യുക്കാലിപ്റ്റസ് മരങ്ങൾ വളരുന്നത് കാരണമാണ് വൻതോതിൽ ആനകളും കാട്ടുമൃഗങ്ങളും ജലവും തീറ്റയുംതേടി ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നതെന്നും പറയപ്പെടുന്നു. എന്നാൽ, ഇത്രവലിയ വില്ലന്മാരാണെങ്കിലും ഈ മരങ്ങളുടെ കൂട്ടത്തിൽ കളർഫുള്ളായ ചുള്ളന്മാരുമുണ്ട്. യൂക്കാലിപ്റ്റസ് ഡെഗ്ലുപ്റ്റ എന്നു ശാസ്ത്രീയ നാമമുള്ള മരമാണ് യൂക്കാലിപ്റ്റസ് മരങ്ങൾക്കിടയിലെ കളർഫുൾ താരങ്ങൾ. യൂക്കാലിപ്റ്റസ് മരങ്ങൾക്കിയിൽ മാത്രമല്ല, ലോകത്തെ ഏറ്റവും കളർഫുളായ മരമെന്നാണ് ഇവ അറിയപ്പെടുന്നത്.

ഇന്തൊനീഷ്യ, പാപ്പുവ ന്യൂഗിനി, ഫിലിപ്പൈൻസ് തുടങ്ങിയ മേഖലകളിലാണ് ഈ മരങ്ങൾ വളരുന്നത്. 60 മുതൽ 75 മീറ്റർ വരെ പൊക്കം വയ്ക്കും. പേപ്പർ നിർമാണത്തിനുള്ള പൾപ്പിനുവേണ്ടിയും അലങ്കാര മരങ്ങളായും ഇവയെ വളർത്തുന്നു. ഹവായി, കലിഫോർണിയ, ടെക്സസ്, ഫ്ലോറിഡ തുടങ്ങിയ യുഎസ് സംസ്ഥാനങ്ങളിലും ഇത്തരം മരങ്ങൾ വളരുന്നുണ്ട്. യുഎസിൽ വളരുന്ന മരങ്ങൾ 100 മുതൽ 125 അടി വരെ പൊക്കം വയ്ക്കാറുണ്ട്. ഓരോ സീസണിലും മരത്തിന്റെ തൊലിയിൽ വരുന്ന വ്യതിയാനങ്ങൾ കാരണമാണ് മരത്തിൽ ഇത്ര നിറഭേദങ്ങൾ വരുന്നത്.

മിൻഡാനോ ഗം, റെയിൻബോ ഗം എന്ന പേരുകളിലും ഇവ അറിയപ്പെടാറുണ്ട്. എന്നാൽ കേവലം ലുക്ക് മാത്രമല്ല ഈ മരങ്ങൾക്കുള്ളത്. പരിസ്ഥിതിരംഗത്ത് നിർണായകമായ ഒരു റോളും ഇവ വഹിക്കുന്നു. ഒരുപാടുതരം ജീവിവർഗങ്ങൾക്ക് ഇവ അഭയമേകാറുണ്ട്. ഇവയുടെ വേരുകൾ മണ്ണൊലിപ്പ് തടയാനും ഉപകരിക്കാറുണ്ട്. ഇവ വളരുന്ന മേഖലകളിലെ തദ്ദേശീയ സമൂഹങ്ങൾ വിവിധ തരത്തിലുള്ള പച്ചമരുന്നുകളും മറ്റുമുണ്ടാക്കാനായി ഇവ ഉപയോഗിക്കാറുണ്ട്. മുറിവുകൾ, ആസ്മ, ചുമ എന്നിവയുടെ ചികിത്സയിലാണ് ഇവ ഉപയോഗിക്കുന്നത്.

ഹവായ് പോലുള്ളിടങ്ങളിൽ ഇവ വളരെ പ്രശസ്തമാണ്. പൊതുപാർക്കുകൾ മുതൽ റോഡരികുകളിൽ വരെ ഇവ അലങ്കാരത്തിനായി ഇവിടങ്ങളിൽ നട്ടിട്ടുമുണ്ട്. എന്നാൽ ഇങ്ങനെ ഇവ നടുന്നത് പരിസ്ഥിതിക്ക് ദോഷമാണെന്ന് ഒരുകൂട്ടം ശാസ്ത്രജ്ഞർക്ക് അഭിപ്രായമുണ്ട്.

ഇത്തരം മൾട്ടിക്കളർ മരങ്ങൾ മാത്രമല്ല ജീവികളുമുണ്ട്. മഴവിൽ നിറമുള്ള ഒരു മീൻ സമൂഹമാധ്യമങ്ങളിൽ പണ്ട് വൈറലായിരുന്നു. മാലദ്വീപിൽ നിന്നാണ് ഈ വ്യത്യസ്തമായ മീനിനെ ശാസ്ത്രജ്ഞർ കണ്ടെത്തിയത്. ട്വൈലൈറ്റ് റീഫ് എന്നറിയപ്പെടുന്ന വളരെ ആഴമുള്ള പവിഴപ്പുറ്റുകളിലാണ് ഇവ താമസിക്കുന്നത്. റോസ് വെയിൽഡ് ഫെയറി വ്രാസെ എന്നു പേരിട്ടിരിക്കുന്ന മീനിന്റെ ശാസ്ത്രീയനാമം സിറിലാബ്രസ് ഫിനിഫെൻമയെന്നാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ താമസിക്കുന്ന റെഡ് വെൽവറ്റ് ഫെയറി വ്രാസെ എന്ന മീനുമായി അടുത്ത സാമ്യം പുലർത്തുന്നവയാണ് ഈ മീൻ.

ശരീരത്തിൽ മഴവിൽ വർണങ്ങളുള്ള സീ സ്ലഗിനെ (ഒരിനം കടലൊച്ച്) ബ്രിട്ടനിലെ ഫാൾമൗത്തിനു സമീപം തീരത്തുള്ള ഒരു പാറക്കുളത്തിൽ അടുത്തിടെ കണ്ടെത്തിയിരുന്നു. ബാബാകിന അനാദോനി എന്നറിയപ്പെടുന്നതാണ് ഈ ജീവി. സ്‌പെയിൻ, പോർച്ചുഗൽ, ഫ്രാൻസ് എന്നീ രാജ്യങ്ങളിലെ ഉഷ്ണസമുദ്രജലത്തിലാണ് പൊതുവെ ഇവ കാണപ്പെടാറുള്ളത്. കടലൊച്ചുകളിലെ ന്യൂഡിബ്രാഞ്ച് എന്ന വിഭാഗത്തിൽപെടുന്നവയാണ് ഈ ജീവി. ന്യൂഡിബ്രാഞ്ച് വിഭാഗത്തിലുള്ള ജീവികൾ സമുദ്രത്തിലെ ആഴംകുറഞ്ഞ ഭാഗങ്ങളിലാണു പൊതുവെ കാണപ്പെടുന്നത്. സീ അനിമോൺസ് എന്ന ചെറുജീവികളെയാണ് ഇവ ഭക്ഷിക്കുന്നത്. വളരെ ചെറിയതും എന്നാൽ മൂർച്ചയേറിയതുമായ പല്ലുകൾ ഇവയ്ക്കുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *