എൻജിനീയറിംഗ് വിദ്യാർത്ഥിനിയെ ഓടുന്ന കാറിലിട്ട് ബലാത്സംഗംചെയ്തു; അർധനഗ്നയായ നിലയിൽ നടുറോഡിൽ തള്ളി

ആഗ്ര: എൻജിനീയറിങ് വിദ്യാർത്ഥിനിയെ ഓടുന്ന കാറിലിട്ട് ബലാത്സംഗംചെയ്ത ശേഷം റോഡിൽ തള്ളി. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം. ആഗ്രയിലെ എൻജിനീയറിങ് കോളേജിലെ അവസാനവർഷ വിദ്യാർത്ഥിനിയാണ് ക്രൂരമായ ബലാത്സംഗത്തിന് ഇരയായത്. ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. പെൺകുട്ടിയുടെ സീനിയർ വിദ്യാർത്ഥി കാറിലിട്ട് ബലാത്സംഗംചെയ്ത ശേഷം ആഗ്ര-ഡൽഹി ഹൈവേയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞു എന്നാണ് പരാതി.
കോളേജിലെ പൂർവവിദ്യാർത്ഥിയും പെൺകുട്ടിയുടെ സീനിയറുമായിരുന്ന യുവാവ് കാറിലേക്ക് വലിച്ചുതള്ളിയിട്ടശേഷം കൈകൾ കെട്ടിയിട്ടെന്നും പിന്നാലെ ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് പെൺകുട്ടിയുടെ മൊഴി. ഇതിനുശേഷം അർധനഗ്നയായ നിലയിലാണ് തന്നെ റോഡരികിൽ ഉപേക്ഷിച്ചതെന്നും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്.
പ്രതിയായ യുവാവ് പെൺകുട്ടിയുടെ സീനിയറായി എൻജിനീയറിങ് കോളേജിൽ പഠിച്ചിരുന്നു. കോളേജിൽ പഠിക്കുന്ന സമയത്ത് ഇയാൾ പതിവായി ശല്യംചെയ്തിരുന്നതായാണ് വിദ്യാർഥിനിയുടെ മൊഴി. ഇയാളുടെ പ്രണയാഭ്യർഥന നിരസിച്ചതിന്റെ വിരോധത്തിൽ തനിക്കെതിരേ ഇയാൾ വകുപ്പ് മേധാവിക്ക് വ്യാജ പരാതി നൽകിയിരുന്നതായും പെൺകുട്ടി പോലീസിനോട് പറഞ്ഞു. സംഭവത്തിൽ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തതായും പ്രതിക്കായി തിരച്ചിൽ തുടരുകയാണെന്നും ആഗ്ര പോലീസ് അറിയിച്ചു.