നീണ്ട ഇടവേളക്ക് വേഷം ഡൊണാൾഡ് ട്രംപ് വീണ്ടും എക്സ് പ്ലാറ്റ്ഫോമിൽ; ട്രംപിന്റെ തത്സമയ ചര്‍ച്ച സ്ട്രീം ചെയ്യും

യുഎസിന്റെ മുൻ പ്രസിഡന്റും ഇത്തവണത്തെ പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപുമായുള്ള ചർച്ച എക്സ് പ്ലാറ്റഫോമിൽ സ്ട്രീം ചെയ്യും. മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷം ട്രംപ് എക്‌സില്‍ തിരികെയെത്തുന്നു എന്ന പ്രത്യേകതയും ഈ പരിപാടിയ്ക്കുണ്ട്. എക്‌സിലൂടെ തത്സമയം പരിപാടി സ്ട്രീം ചെയ്യും. സ്വതന്ത്ര സ്ഥാനാര്‍ഥി റോബര്‍ട്ട് എഫ്. കെന്നഡി ജൂനിയറുമായും സമാനമായ പരിപാടി എക്‌സ് ആസൂത്രണം ചെയ്യുന്നുണ്ട്. അതേസമയം യുഎസ് പ്രസിഡന്റ് ജോ ബൈഡനെയും എക്‌സ് പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നുവെന്നും എന്നാല്‍ അദ്ദേഹം അത് നിരസിച്ചുവെന്നും വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
മുന്‍കൂട്ടി നല്‍കിയ ചോദ്യങ്ങള്‍ക്ക് പരിപാടിയില്‍ ട്രംപ് മറുപടി നല്‍കും. കേബിള്‍ ടിവി ചാനലായ ന്യൂസ് നേഷനുമായി സഹകരിച്ചാണ് പരിപാടി. ഈ റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ച ഇലോണ്‍ മസ്‌ക് പരിപാടി രസകരമായിരിക്കുമെന്ന് എക്‌സ് പോസ്റ്റിട്ടു.
പരിപാടിയുടെ തിയ്യതിയും സ്ഥലവും മോഡറേറ്റര്‍മാര്‍ ആരെല്ലാം ആയിരിക്കുമെന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മോഡറേറ്റര്‍മാരായി ന്യൂസ് നേഷന്‍ അവതാരകരും മറ്റ് മാധ്യമപ്രവര്‍ത്തകരുമായിരിക്കുമെന്നാണ് കരുതുന്നത്.
മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് പരാജയപ്പെട്ടതിന് പിന്നാലെ ട്രംപ് അനുകൂലികള്‍ നടത്തിയ യുഎസ് കാപ്പിറ്റോള്‍ കലാപത്തിന് ട്രംപിന്റെ ട്വീറ്റുകള്‍ കാരണമായെന്ന് ചൂണ്ടിക്കാട്ടിയാണ് ട്വിറ്റര്‍ അദ്ദേഹത്തിന്റെ അക്കൗണ്ട് നിരോധിച്ചത്. ഏറ്റവും ഫോളോവര്‍മാരുണ്ടായിരുന്ന അക്കൗണ്ടുകളില്‍ ഒന്നായിരുന്നു ട്രംപിന്റേത്. അക്കൗണ്ട് നിരോധിക്കപ്പെട്ടതോടെ ഇനി ട്വിറ്ററിലേക്കില്ലെന്ന് പ്രഖ്യാപിച്ച ട്രംപ് ട്രൂത്ത് സോഷ്യല്‍ എന്ന പേരില്‍ സ്വന്തം സോഷ്യല്‍ മീഡിയാ വെബ്‌സൈറ്റ് ആരംഭിക്കുകയും ചെയ്തു.
പിന്നീട്, ട്വിറ്ററിനെ മസ്‌ക് ഏറ്റെടുത്തതിന് പിന്നാലെ ട്രംപിന്റെ അക്കൗണ്ട് പുനഃസ്ഥാപിക്കപ്പെട്ടിരുന്നു. എന്നാല്‍ ട്രംപ് തിരികെ വന്നില്ല.
ജോ ബൈഡന്റെ നിരന്തര വിമര്‍ശകനായ ഇലോണ്‍ മസ്‌ക് ട്രംപിന്റെ സുഹൃത്തും പലപ്പോഴും അദ്ദേഹത്തിന് പിന്തുണ നല്‍കുന്നയാളുമാണ്. ട്രംപ് വിജയിച്ചാല്‍ മസ്‌കിന് വൈറ്റ്ഹൗസിലെ ഉപദേശക സ്ഥാനം ലഭിക്കുമെന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ട്.