സുഭദ്രയെ കൊലപ്പെടുത്തിയത് അതിക്രൂരമായി; മാത്യൂസിനെയും ശർമ്മിളയേയും തേടി പൊലീസ്

 സുഭദ്രയെ കൊലപ്പെടുത്തിയത് അതിക്രൂരമായി; മാത്യൂസിനെയും ശർമ്മിളയേയും തേടി പൊലീസ്

ആലപ്പുഴ: കഴിഞ്ഞ ദിവസം കലവൂരിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സുഭ്രയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. റിപ്പോർട്ട് പ്രകാരം വാരിയെല്ലുകൾ പൂർണമായും തകർന്ന നിലയിലെന്ന് പോലീസ്. കഴുത്തും കൈയ്യും ഒടിഞ്ഞനിലയിലാണ്. ഇടതു കൈ ഒടിച്ചു പിന്നിലേക്ക് വലിച്ചു കെട്ടിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കൊലപാതക ശേഷമായിരിക്കാം കൈ ഒടിച്ചതെന്നാണ് അനുമാനം.

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനടുത്ത് കരിത്തല റോഡ് ‘ശിവകൃപ’യിൽ സുഭദ്രയുടെ (73) മൃതദേഹമാണു കലവൂരിലെ വീട്ടുവളപ്പിൽ കണ്ടെത്തിയത്. കലവൂരിൽ വാടകയ്ക്കു താമസിച്ചിരുന്ന കാട്ടൂർ പള്ളിപ്പറമ്പിൽ മാത്യൂസും (നിധിൻ) ഭാര്യ കർണാടക ഉഡുപ്പി സ്വദേശി ശർമിളയും ഒളിവിലാണ്. ഇവർ ഉഡുപ്പിക്കടുത്തുണ്ടെന്നു വിവരം ലഭിച്ചിട്ടുണ്ട്. സ്വർണാഭരണങ്ങൾക്കായി സുഭദ്രയെ കൊലപ്പെടുത്തിയെന്നാണു പ്രാഥമിക നിഗമനം.

സുഭദ്രയെ കാണാനില്ലെന്ന് മകൻ രാധാകൃഷ്ണൻ പരാതി നൽകിയിരുന്നു. ഫോൺവിളികൾ പരിശോധിച്ചപ്പോൾ സുഭദ്ര കലവൂരിൽ വന്നിരുന്നതായി കണ്ടെത്തി. ഓഗസ്റ്റ് നാലിന് എറണാകുളം സൗത്തിൽ നിന്ന് ഒരു സ്ത്രീക്കൊപ്പം പോകുന്ന സിസിടിവി ദൃശ്യവും ലഭിച്ചു. ഒപ്പമുള്ളതു ശർമിളയാണെന്നു തിരിച്ചറിഞ്ഞെങ്കിലും വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. മണ്ണിനടിയിലെ മൃതദേഹസാന്നിധ്യം തിരിച്ചറിയുന്ന കഡാവർ നായയാണ് മൃതദേഹം കണ്ടെത്തിയത്.

സുഭദ്രയും ശർമിളയും തമ്മിൽ പണമിടപാടുകൾ ഉണ്ടായിരുന്നു. സ്വർണാഭരണങ്ങൾക്കു വേണ്ടി സുഭദ്രയെ കൊലപ്പെടുത്തിയതാകാമെന്നാണ് പ്രാഥമിക നി​ഗമനം. സുഭദ്രയുടെ മൃതദേഹം തിരിച്ചറിഞ്ഞ മക്കൾ അമ്മയുടെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് അറിയിച്ചു. ദമ്പതികൾ പണയം വച്ചതിന്റെ തെളിവുകളും പൊലീസിനു ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *