രാജ്യത്തെ ഡെസ്റ്റിനേഷൻ വിവാഹ കേന്ദ്രമായി കേരളം; ഈ സീസണില്‍ പ്രതീക്ഷിക്കുന്നത് 2000 കോടിയിലേറെ രൂപ

 രാജ്യത്തെ ഡെസ്റ്റിനേഷൻ വിവാഹ കേന്ദ്രമായി കേരളം; ഈ സീസണില്‍ പ്രതീക്ഷിക്കുന്നത് 2000 കോടിയിലേറെ രൂപ

ജയ്പുരും ഗോവയും കഴിഞ്ഞാല്‍ രാജ്യത്ത് ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങുകള്‍ക്ക് ഏറെ പ്രിയപ്പെട്ട ഇടമായി മാറി കേരളം. കഴിഞ്ഞസീസണില്‍ 300-ഓളം കല്യാണങ്ങളാണ് കേരളത്തില്‍ നടന്നത്.സെപ്റ്റംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള സമയത്ത് 350-ലേറെ വിവാഹങ്ങള്‍ നടക്കുമെന്നാണ് കണക്കുകൂട്ടൽ. കുറഞ്ഞതുകയില്‍ മനോഹരമായ അനുഭവങ്ങളോടെ വേദിയൊരുക്കുന്നതാണ് കേരളത്തിലേക്ക് ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങുകാരുടെ ഒഴുക്കുകൂടാന്‍ കാരണമെന്ന് എറണാകുളത്തെ കോം വെര്‍ട്ടിക സി.ഇ.ഒ. യു.എസ്. കുട്ടി പറഞ്ഞു. വരുന്ന സീസണില്‍ കൊച്ചിയുടെ തീരദേശത്തിന്റെ ഭംഗിയാണ് ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങുകാര്‍ കൂടുതല്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോവളവും കൊച്ചിയുമാകും വരുന്ന സീസണിലും വേദിയാകുന്നത്. ഈ രണ്ടിടങ്ങളിലേക്കും കൂടുതല്‍ ബുക്കിങ്ങുകള്‍ വരുന്നതായി തിരുവനന്തപുരത്തെ മാജിക്കല്‍ വെഡ്ഡിങ്സ് കോ-ഫൗണ്ടര്‍ മഞ്ജു ബാലറാം പറഞ്ഞു. കുമരകവും ആലപ്പുഴയുമാണ് പ്രിയപ്പെട്ട മറ്റുവേദികള്‍. രണ്ടരമുതല്‍ മൂന്നുകോടിയോളം രൂപയാകും വരുന്ന സീസണില്‍ ഓരോ ഡെസ്റ്റിനേഷന്‍ വെഡിങ്ങുകളില്‍നിന്നും കേരളത്തിലേക്കെത്തുന്നതെന്നാണ് പ്രതീക്ഷിക്കുന്നത്. ജയ്പുരില്‍ നാലുമുതല്‍ അഞ്ചുകോടിവരെയും ഗോവയില്‍ മൂന്നുമുതല്‍ നാലുകോടിവരെയുമാണ് ബജറ്റ്.

താമസത്തിനും ഭക്ഷണത്തിനും കല്യാണച്ചടങ്ങുകള്‍ക്കുമായിട്ടാണ് മൂന്നുകോടിയോളംരൂപ ചെലവഴിക്കപ്പെടുന്നത്. സ്വര്‍ണാഭരണം, വസ്ത്രം, യാത്ര എന്നിവയിലൂടെ കിട്ടുന്നത് ആയിരംകോടിയിലേറെ രൂപയും. താരസാന്നിധ്യം ഉള്‍പ്പെടെയുള്ള ആകര്‍ഷണങ്ങള്‍കൂടിയാകുമ്പോള്‍ ഈ സീസണിലെ തുക ഇനിയുമുയര്‍ന്നേക്കാമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *