അഭിപ്രായ സ്വതന്ത്രമെന്നുള്ളതിനപ്പുറത്തേക്ക് വാക്കുകളും പ്രവർത്തികളും കൈവിട്ട് പോയിരിക്കുന്നു; ജാസ്മിൻ ജാഫറിനെതിരായ സൈബർ ആക്രമണം സംബന്ധിച്ച് പൊലീസിൽ പരാതി നൽകി

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 മത്സരാർത്ഥി ജാസ്മിൻ ജാഫറിനെതിരായ സൈബർ ആക്രമണം സംബന്ധിച്ച് പൊലീസിൽ പരാതി നൽകി. ജാസ്മിന്റെ പിതാവ് ജാഫർ ഖാനാണ് പുനലൂർ പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ ദിവസം പരാതി നൽകിയത്. ജാസ്മിൻറെ ഫോട്ടോ ഉപയോഗിച്ച് മോശമായ രീതിയിൽ തമ്പ് നെയിലും വാക്കുകളും ഉണ്ടാക്കിയ സോഷ്യൽ മീഡിയ പേജുകൾക്കെതിരെയാണ് പരാതി. മുൻ ബിഗ് ബോസ് മത്സരാർത്ഥി ദിയ സനയാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.
ഇത് സംബന്ധിച്ച് ദിയ സനയുടെ പോസ്റ്റ് ഇങ്ങനെ…
ബിഗ്ഗ് ബോസ്സിലെ ജാസ്മിൻ ജാഫറുമായി ബന്ധപ്പെട്ട ഒരു വിഷയമാണ്.. ജാസ്മിനെതിരെ നടക്കുന്ന സൈബർ ബുള്ളിങ്ങുമായി ബന്ധപ്പെട്ട് യൂ ട്യൂബ് ഇൻസ്റ്റാ ഐഡികൾക്കെതിരെ ജാസ്മിൻറെ വാപ്പ ജാഫർഖാൻ പരാതിപ്പെട്ടിട്ടുണ്ട്.
മോശപ്പെട്ട രീതിയിൽ ജാസ്മിന്റെ ഫോട്ടോ ഉപയോഗിച്ച് തംനൈലുകളും വാക്കുകളും പറഞ്ഞ ചാനലിനെതിരെയാണ് പരാതിപെട്ടിരിക്കുന്നത്. ബിഗ്ഗ് ബോസ്സ് എന്ന ഷോയുടെ പേരിൽ വ്യക്തികളെ വളരെ മോശമായി ചിത്രീകരിച്ചു നടത്തുന്ന മറ്റുള്ളവരുടെ പേഴ്സണൽ ലൈഫിൽ ഇത്രക്കും തരം താഴ്ന്ന രീതിയിൽ ബുള്ളിങ് ചെയ്യുന്ന ഓരോരുത്തർക്കും ഇത് തന്നെയാകും അവസ്ഥ.
അഭിപ്രായ സ്വതന്ത്രമെന്നുള്ളതിനപ്പുറത്തേക്ക് വാക്കുകളും പ്രവർത്തികളും കൈവിട്ട് പോയിരിക്കുന്നു. ക്രിമിനൽ കേസും ഡിഫർമേഷൻ സ്യൂട്ടും ഫയൽ ചെയ്തിട്ടുണ്ട്. ഇത് കുറച്ചു നേരത്തെ ആകാമായിരുന്നു ജാഫർ ഖാൻ.
ബിഗ് ബോസ് മലയാളം സീസൺ 6 ൽ ആദ്യം മുതൽ വലിയ പിന്തുണയും ഒപ്പം വിമർശനവും നേരിടുന്ന മത്സരാർത്ഥിയാണ് ജാസ്മിൻ ജാഫർ. ഇപ്പോഴും സജീവമായി വീട്ടിലുള്ള ജാസ്മിൻ മുൻ മത്സരാർത്ഥിയായ ഗബ്രിയുമായുള്ള കൂട്ടുകെട്ടിൻറെ പേരിൽ ഏറെ വിമർശനം വീട്ടിന് അകത്തും പുറത്തും കേട്ടിരുന്നു.