തരൂർ കോൺഗ്രസിന്റെ സുവർണ ചരിത്രത്തെ അപമാനിച്ചെന്നും കുറ്റപ്പെടുത്തൽ

ന്യൂഡൽഹി: ഇന്ത്യയിൽ തിരിച്ചെത്തും മുൻപ് ശശി തരൂരിനെ വിദേശകാര്യ മന്ത്രിയോ സൂപ്പർ ബിജെപി വക്താവോ ആക്കുമെന്ന് കോൺഗ്രസ് നേതാവ് ഉദിത് രാജ്. ആദ്യമായാണ് ഇന്ത്യ നിയന്ത്രണ രേഖയും, അന്താരാഷ്ട്ര അതിർത്തിയും കടന്ന് പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചതെന്ന ശശി തരൂരിന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിലായിരുന്നു ഉദിത് രാജിന്റെ പ്രതികരണം. കോൺഗ്രസിന്റെ സുവർണ ചരിത്രത്തെ അപമാനിക്കുകയാണ് തരൂർ ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കോൺഗ്രസിന്റെ ഭരണകാലത്ത് പലതവണ അതിർത്തി കടന്ന് ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചിട്ടുണ്ടെന്നും ഉദിത് രാജ് ചൂണ്ടിക്കാട്ടുന്നു. എന്നാൽ, അതൊന്നും കോൺഗ്രസ് രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു, നിരവധി കോൺഗ്രസ് നേതാക്കളാണ് ഉദിത് രാജിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

മോദി ഭരണത്തിന് മുൻപ് ഇന്ത്യൻ സൈന്യം നിയന്ത്രണരേഖ കടന്നിട്ടില്ലെന്ന് പറഞ്ഞ് കോൺഗ്രസിന്റെ സുവർണ ചരിത്രത്തെ തരൂർ അപമാനിച്ചു. ഇത്രയധികം നേട്ടങ്ങൾ നൽകിയ പാർട്ടിയോട് എന്തുകൊണ്ടാണ് തരൂരിന് ആത്മാർത്ഥതയില്ലാത്തതെന്നും ഉദിത് രാജ് ചോദിച്ചു. 1965 ൽ നിരവധി തവണ പാക്കിസ്ഥാനിലേക്ക് കടന്നുകയറി. 1971 ൽ ഇന്ത്യ പാക്കിസ്ഥാനെ രണ്ടാക്കി. യുപിഎ കാലത്തും നിരവധി തവണ സർജിക്കൽ സ്ട്രൈക്ക് നടത്തി. എന്നാൽ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിച്ചിട്ടില്ലെന്നും ഉദിത് രാജ് പറഞ്ഞു.

അതേസമയം, കോൺഗ്രസിൻ്റെ മുതിർന്ന നേതാക്കളായ ജയറാം രമേശും, പവൻ ഖേരയും ഉദിത് രാജിന്റെ പ്രസ്താവനയെ പിന്തുണച്ച് ട്വീറ്റ് ഷെയർ ചെയ്തിട്ടുണ്ട്. തരൂരിനെ ടാഗ് ചെയ്ത് 1965 ൽ പാക്കിസ്ഥാനിലെ പൊലീസ് സ്റ്റേഷന് മുന്നിൽ ഇന്ത്യൻ സൈനികർ നിൽക്കുന്ന ചിത്രങ്ങളും പവൻ ഖേര പങ്കുവച്ചു.

Leave a Reply

Your email address will not be published. Required fields are marked *