‘വെള്ളത്തില്‍ കമിഴ്ന്ന് കിടക്കുന്നു’ ; മൃതദേഹം തുണി മൂടിയ നിലയിലായിരുന്നുവെന്ന് ശുചീകരണ തൊഴിലാളി

 ‘വെള്ളത്തില്‍ കമിഴ്ന്ന് കിടക്കുന്നു’ ; മൃതദേഹം തുണി മൂടിയ നിലയിലായിരുന്നുവെന്ന് ശുചീകരണ തൊഴിലാളി

തിരുവനന്തപുരം: തുണി മൂടിയ നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നതെന്ന് ആദ്യം കണ്ട കോര്‍പ്പറേഷനിലെ ശുചീകരണ തൊഴിലാളി. കമിഴ്ന്ന് കിടക്കുകയായിരുന്നു. മുളവടി കൊണ്ട് തുണി നീക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. ഉടന്‍ തന്നെ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. അവര്‍ മറ്റുള്ളവരെ അറിയിക്കുകയായിരുന്നുവെന്ന് ജോയിയുടെ മൃതദേഹം കണ്ട ശുചീകരണ തൊഴിലാളി പറയുന്നു.

രാവിലെ ഒമ്പതുമണിയോടെയാണ് തകരപ്പറമ്പിലെ ശ്രീചിത്ര പുവര്‍ഹോമിന് പിന്നിലെ കനാലില്‍ മൃതദേഹം കണ്ടെത്തുന്നത്. റെയില്‍വേയില്‍ നിന്ന് വെള്ളം ഒഴുകി വരുന്ന ഭാഗമാണിത്. തൊഴിലാളികള്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ഉടന്‍ തന്നെ പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തുകയും, മൃതദേഹം കനാലില്‍ നിന്നും പുറത്തെടുക്കുകയും ചെയ്തു. തുടര്‍ന്ന് മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ജീര്‍ണിച്ച നിലയിലായതിനാല്‍ മൃതദേഹം ഡിഎന്‍എ പരിശോധനയ്ക്ക് വിധേയനാക്കുമെന്നാണ് വിവരം.

അതേസമയം, മാലിന്യത്തിനെതിരായ വലിയ യുദ്ധമാണ് ഇന്ന് അനിവാര്യമായി നടത്തിക്കൊണ്ടിരിക്കേണ്ടത് എന്ന ബോധ്യം എല്ലാവര്‍ക്കും ഉണ്ടാകണമെന്ന് റവന്യൂമന്ത്രി കെ രാജന്‍ പറഞ്ഞു.. വ്യക്തികള്‍ക്കും ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്കും സര്‍ക്കാരിനുമെല്ലാം ഉണ്ടാകണം. ഇക്കാര്യത്തില്‍ വീഴ്ച പരിശോധിക്കപ്പെടേണ്ടതാണ്. ഇപ്പോള്‍ വിവാദത്തിനൊന്നും പോകുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *