സിനിമ കോൺക്ലേവ് ഓഗസ്റ്റ് ആദ്യ ആഴ്ച; കോൺക്ലേവിലെ അഭിപ്രായങ്ങൾ സിനിമ നയരൂപീകരണത്തിന്റെ ഭാഗമാകും

സിനിമ കോൺക്ലേവ് ഓഗസ്റ്റ് ആദ്യ ആഴ്ച നടത്തുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. കോൺക്ലേവ് പൂർത്തിയായി രണ്ടുമാസത്തിനുശേഷം സിനിമാ നിയമനിർമാണം സാധ്യമാക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു. സിനിമാ മേഖലകളിലെ എല്ലാ വിഭാഗങ്ങളും കോൺക്ലേവിന്റെ ഭാഗമാകുകയും കോൺക്ലേവിൽ ഉടലെടുക്കുന്ന അഭിപ്രായങ്ങൾ സിനിമ നയരൂപീകരണത്തിൽ ഉൾപ്പെടുത്തുമെന്നും സർക്കാർ.
സിനിമാ മേഖലയിലെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാനുള്ള പ്രത്യേക നിയമം നടപ്പാക്കാനുദ്ദേശിക്കുന്ന സമയക്രമം അറിയിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി കഴിഞ്ഞ സിറ്റിങ്ങിൽ ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടർന്നാണ് സർക്കാരിന്റെ മറുപടി. കോൺക്ലേവിൽ ഉടലെടുക്കുന്ന അഭിപ്രായങ്ങൾ സിനിമ നയരൂപീകരണത്തിൽ ഉൾപ്പെടെത്തുന്നതിന് രണ്ടുമാസം സാവകാശമാണ് സർക്കാർ ചോദിച്ചിരിക്കുന്നത്.
ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസന്വേഷണത്തിലെ വിശദാംശങ്ങൾ സമർപ്പിക്കാൻ എസ്.ഐ.ടി സാവകാശം തേടിയിട്ടുമുണ്ട്. ഇതിനായി 10 ദിവസത്തെ സമയം ഹൈക്കോടതി അനുവദിച്ചു. 10 ദിവസത്തിനുശേഷം അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.