ഗുണ്ടാ പിരിവ് നൽകാത്തതിന് ഹോട്ടലുടമയെ വെടിവച്ചു കൊന്നു; അധോലോക കുറ്റവാളി ഛോട്ടാ രാജന് ജീവപര്യന്തം

മുംബൈ: അധോലോക കുറ്റവാളി ഛോട്ടാ രാജന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. മുംബൈ കോടതി വ്യാഴാഴ്ച ആണ് ഇയാൾക്ക് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 2001 ല്‍ ഗുണ്ടാ പിരിവ് നൽകാത്തതിന് ഹോട്ടലുടമ ജയാ ഷെട്ടിയെ കൊലപ്പെടുത്തിയ കേസിൽ ആണ് വിധി വന്നിരിക്കുന്നത്.
മഹാരാഷ്ട്ര കൺട്രോള്‍ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്ടിനു (എംസിഒസിഎ) കീഴിലുള്ള മുംബൈയിലെ പ്രത്യേക കോടതിയാണ് വിധി പ്രഖ്യാപിച്ചത്. 2001 മേയ് നാലിനാണ് ഗോൾഡൻ ക്രൗൺ ഹോട്ടലിന്റെ ഉടമയെ, ഇതേ ഹോട്ടലിന്റെ ഒന്നാം നിലയിൽ വച്ച് ഛോട്ടാ രാജന്‍ വെടിവച്ച് കൊലപ്പെടുത്തിയത്. പൊലീസ് സംരക്ഷണത്തിലായിരുന്ന ജയാ ഷെട്ടിയുടെ സുരക്ഷാ ഉദ്യോഗസ്ഥരെ സ്വാധീനമുപയോഗിച്ച് സംഭവസ്ഥലത്തു നിന്നും മാറ്റിയ ശേഷമാണു കൃത്യം നിർവഹിച്ചത്.
2015 ൽ ഇന്തൊനീഷ്യയിൽനിന്നും പിടികൂടി ഇന്ത്യയിലെത്തിച്ച് അറസ്റ്റുചെയ്ത ഛോട്ടാ രാജന്റെ കേസുകളെല്ലാം സിബിഐ ഏറ്റെടുത്തു. മുൻപ് കോടതിയിലെത്തിയ മിക്ക കേസുകളിലും ഇയാൾ കുറ്റവിമുക്തനാക്കപ്പെടുകയോ ജാമ്യം അനുവദിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്.