പേരാമ്പ്ര അനു വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചു; ചുമത്തിയത് കൊലപാതകവും കവർച്ചയുമടക്കം 9 വകുപ്പുകൾ

കോഴിക്കോട്: പേരാമ്പ്ര അനു കൊലപാതകക്കേസില്‍ പേരാമ്പ്ര പൊലീസ് കുറ്റപത്രം സമർപ്പിച്ചു. പ്രതിയായ കൊണ്ടോട്ടി സ്വദേശിയായ മുജീബ് റഹ്മാന് എതിരെ കൊലപാതകവും കവർച്ചയുമടക്കം ഒമ്പത് വകുപ്പുകൾ ചുമത്തി. മുജീബ് റഹ്മാൻ്റെ ഭാര്യയാണ് കേസിൽ രണ്ടാം പ്രതി. തെളിവ് നശിപ്പിക്കലാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. 5000 പേജുള്ള കുറ്റപത്രം പേരാമ്പ്ര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെയാണ് സമർപ്പിച്ചത്.
2024 മാർച്ച് 11നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാണാതായി 24 മണിക്കൂറിന് ശേഷം വീടിന് ഒരു കിലോമീറ്റർ മാത്രം അകലെയുള്ള അള്ളിയോറത്തോട്ടിലാണ് അനുവിന്റെ മൃതദേഹം കണ്ടെത്തിയത്. മുട്ടിന് താഴെ മാത്രം വെള്ളമുള്ള സ്ഥലത്ത് അർധ നഗ്നയായാണ് മൃതദേഹം കിടന്നത്. സ്ഥലത്ത് അസ്വാഭാവിക സാഹചര്യത്തിൽ ചുവന്ന ബൈക്കിൽ ഒരാൾ കറങ്ങിയത് കണ്ടെന്ന് നാട്ടുകാർ പൊലീസിന് മൊഴി നൽകിയതോടെ ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മലപ്പുറം സ്വദേശി മുജീബ് റഹ്മാൻ പിടിയിലായത്. പിന്നീടുള്ള അന്വേഷണത്തിലാണ് ഇയാൾ കൊടും ക്രിമിനലാണെന്നത് മനസിലായത്. പേരാമ്പ്ര സംഭവത്തില്‍ അനുവിനെ തലയ്ക്കടിച്ച് ബോധം കെടുത്തിയാണ് വെള്ളത്തില്‍ ചവിട്ടിത്താഴ്ത്തിയത്.