ചാലക്കുടി പുഴയിലേക്ക് ചാടിയ നാല്‍വര്‍ സംഘം എവിടെ ? സ്വർണക്കടത്തുമായി ബന്ധമുള്ളവരെന്ന സംശയവുമായി പോലീസ്

 ചാലക്കുടി പുഴയിലേക്ക് ചാടിയ നാല്‍വര്‍ സംഘം എവിടെ ? സ്വർണക്കടത്തുമായി ബന്ധമുള്ളവരെന്ന സംശയവുമായി പോലീസ്

ചാലക്കുടി: റെയിൽവേ പാലത്തിൽ നിന്ന് ചാലക്കുടി പുഴയിലേക്ക് ചാടിയവർ രക്ഷപ്പെട്ടതായി സൂചന. ഇവർക്കായുള്ള തിരച്ചിൽ ചാലക്കുടി പൊലീസ് ഊർജിതമാക്കിയിരുന്നു. എന്നാൽ ചാടിയെന്ന് കരുതുന്നവർ ഓട്ടോയിൽ അങ്കമാലി ഭാ​ഗത്തേക്ക് പോകുന്നതായി സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു. ഈ വിവരം അനുസരിച്ച് അങ്കമാലി, പെരുമ്പാവൂർ, മേഖലകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ട്രെയിൻ വരുന്നത് കണ്ട് ആയിരുന്നു ഇവർ പുഴയിലേക്ക് ചാടിയത്.

ഇതിനിടെയാണ് രക്ഷപ്പെട്ടവരിൽ ഒരാൾ പെരുമ്പാവൂരിലെ ആശുപത്രിയിൽ ചികിത്സ തേടിയതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. അടിയന്തരമായി ശസ്ത്രക്രിയക്ക് വിധേയനായതിനാൽ പൊലീസിന് ഇദ്ദേഹത്തിനെ ചോദ്യം ചെയ്യാൻ സാധിക്കില്ല. മറ്റ് മൂന്ന് പേരെയാണ് നിലവിൽ പൊലീസ് കണ്ടെത്താൻ ശ്രമിക്കുന്നത്.

റെയിൽവേ പാലത്തിൽനിന്ന് പുഴയിലേക്ക് വീണത് സ്വർണ തട്ടിപ്പുകാരെന്നും സംശയിക്കുന്നുണ്ട്. തിങ്കളാഴ്ച പുലർച്ചെ 1.30 ഓടെയാണ് നാലുപേർ പുഴയിൽ വീണത്. ചെന്നൈ-തിരുവനന്തപുരം ട്രെയിൻ്റെ ലോക്കോ പൈലറ്റാണ് പൊലീസിനെ വിവരം അറിയിച്ചത്. റെയില്‍ പാളത്തിലൂടെ നടന്നുപോയിരുന്ന നാലുപേരില്‍ ഒരാളെ ട്രെയിന്‍ തട്ടിയെന്നും മറ്റ് മൂന്നുപേര്‍ ചാലക്കുടി പുഴയിലേയ്ക്ക് ചാടിയെന്നുമാണ് ലോക്കോ പൈലറ്റ് പൊലീസിനെ അറിയിച്ചത്.

വിവരത്തെ തുടർന്ന് പൊലീസും ഫയർഫോഴ്സും ചാലക്കുടി പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായിരുന്നില്ല. തൃശൂർ ഡിവൈൻ നഗർ റെയില്‍വേ സ്റ്റേഷനു സമീപം, സ്വര്‍ണ്ണ ഇടപാട് നടന്നുവെന്നും വ്യാജ സ്വര്‍ണ്ണം നല്‍കി നാലുലക്ഷം രൂപ തട്ടി നാല്‍വര്‍ സംഘം രക്ഷപ്പെട്ടെന്നും പൊലീസിന് ലഭിച്ച വിവരത്തെ തുടർന്നാണ് ചാലക്കുടി പുഴയിൽ ചാടിയത് സ്വർണ തട്ടിപ്പുകാരെന്ന് പൊലീസ് സംശയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *