കശ്മീരിലേക്കുളള ആദ്യ വന്ദേഭാരത് ട്രെയിനില്‍ മെഴുകുതിരി കൊളുത്തി മകന്റെ പിറന്നാള്‍ ആഘോഷം; നടപടിക്കെതിരെ രൂക്ഷവിമര്‍ശനം

കശ്മീരിലേക്കുളള ആദ്യ വന്ദേഭാരത് ട്രെയിനില്‍ മെഴുകുതിരി കൊളുത്തി മകന്റെ പിറന്നാള്‍ ആഘോഷിച്ച് കുടുംബം. കുടുംബത്തിന്റെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സോഷ്യൽ മീഡിയ. ജൂണ്‍ ആറിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കശ്മീരിലേക്കുളള വന്ദേ ഭാരത് ട്രെയിന്‍ രാജ്യത്തിന് സമര്‍പ്പിച്ചത്. അഞ്ജി ഖാദ് പാലം കടന്നതിനുപിന്നാലെയാണ് കുടുംബം ട്രെയിനില്‍ പിറന്നാൾ ആഘോഷിച്ചത്. നേഹ ജയ്‌സ്വാള്‍ കേക്കില്‍ വെച്ച മെഴുകുതിരികള്‍ കത്തിക്കുന്നതിന്റെയും മകന്‍ ഇത് ഊതിക്കെടുത്തി കേക്ക് മുറിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.
ട്രെയിന്‍ പാര്‍ട്ടി ഹാളല്ലെന്നും ട്രെയിനിനകത്ത് മെഴുകു തിരികള്‍ കത്തിക്കുന്നത് സുരക്ഷിതമല്ലെന്നും ട്രെയിനിനുളളില്‍ തീ കത്തിക്കുന്നത് നിയമവിരുദ്ധമാണ് എന്നാണ് താന്‍ കരുതിയിരുന്നതെന്നും തുടങ്ങി രൂക്ഷ വിമർശനമാണ് കുടുംബത്തിനു നേരെ ഉയരുന്നത്. റെയില്‍വേ മന്ത്രാലയത്തെയും മന്ത്രി അശ്വിനി വൈഷ്ണവിനെയും ടാഗ് ചെയ്താണ് കമന്റുകളിൽ അധികവും. സംഭവത്തില്‍ ഇന്ത്യന്‍ റെയില്‍വേ ഇതുവരെ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടില്ല.