യുവതിയെ കൊന്ന് കൊത്തിയരിഞ്ഞ് ഫ്രിഡ്ജിൽ വച്ചു; ബാർബർ ഷോപ്പ് ജീവനക്കാരൻ സ്ഥിരം സന്ദർശകനെന്ന് മൊഴി; യുവാവ് കസ്റ്റഡിയിൽ

ബെംഗളൂരു: 29കാരിയുടെ മൃതദേഹം അപ്പാർട്മെന്റിലെ ഫ്രിജിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കേസ് അന്വേഷിക്കാൻ 4 പ്രത്യേക സംഘങ്ങളെ പൊലീസ് നിയോഗിച്ചു. ബെംഗെളുരുവിലെ വയലിക്കാവിൽ വിനായക നഗറിലാണ് ഞെട്ടിക്കുന്ന ഈ കൊലപാതകം നടന്നത്. മാളിലെ ജീവനക്കാരിയായിരുന്ന നെലമംഗല സ്വദേശി മഹാലക്ഷ്മിയുടെ ശരീരഭാഗങ്ങളാണ് കഴിഞ്ഞ ദിവസം അപ്പാർട്മെന്റിലെ ഫ്രിഡ്ജിൽ കണ്ടെത്തിയത്.
വിവാഹിതയായ മഹാലക്ഷ്മി, ഭർത്താവും മകളുമായി വേർപെട്ട് ഒറ്റയ്ക്കാണു താമസിച്ചിരുന്നത്. അപ്പാർട്മെന്റിൽനിന്നു ദുർഗന്ധം വമിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് മഹാലക്ഷ്മിയുടെ കുടുംബാംഗങ്ങളാണ് ഫ്രിജിൽനിന്നു ശരീരഭാഗങ്ങൾ കണ്ടെത്തിയത്. മേഖലയിലെ സിസിടിവി ദൃശ്യങ്ങൾ ഉപയോഗിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
മഹാലക്ഷ്മിയെ ഒരാൾ സ്ഥിരം അപ്പാർട്ടുമെന്റിൽ കൊണ്ടുവിടാൻ വരാറുണ്ടായിരുന്നെന്ന് മൊഴി ലഭിച്ചതിനെ തുടർന്ന് ഇവരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ബാർബർ ഷോപ്പിലെ ജീവനക്കാരനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.