ഒരു വർഷത്തോളം തുടർച്ചയായി ബലാത്സംഗം ചെയ്തു; നാലു ലക്ഷം രൂപ തട്ടിയെടുത്തു; യുവതിയുടെ പരാതിയിൽ നേതാവിനെതിരെ കേസെടുത്തു

ലക്നൗ: നിരന്തരം ബലാത്സംഗം ചെയ്യുകയും വധഭീഷണി മുഴക്കുകയും ചെയ്തെന്ന പതിനെട്ടുകാരിയുടെ പരാതിയിൽ രാഷ്ട്രീയ നേതാവിനെതിരെ കേസ്. ഉത്തർ പ്രദേശിലെ സമാജ്വാദി പാർട്ടി നേതാവ് വീരേന്ദ്ര പാലിനെതിരെയാണ് യുവതി പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു. ഉത്തർപ്രദേശിലെ മൗ ജില്ലയിലെ അഭിഭാഷകൻ കൂടിയായ വീരേന്ദ്ര പാലിന്റെ സഹായിയായ യുവതിയാണ് പരാതിക്കാരി.
വീരേന്ദ്ര പാലിന്റെ നിയമപരമായ ജോലികളിൽ താൻ സഹായിക്കാറുണ്ടായിരുന്നുവെന്ന് പരാതിക്കാരി പറയുന്നു. വിജനമായ സ്ഥലത്ത് വെച്ച് വീരേന്ദ്ര പാൽ മയക്കമരുന്ന് കലർത്തിയ ശീതളപാനീയം നൽകിയെന്നും തുടർന്ന് തന്നെ കാറിനുള്ളിൽ വച്ച് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും യുവതി ആരോപിക്കുന്നു. ഇയാൾ ആക്രമണം ചിത്രീകരിക്കുകയും ഈ വീഡിയോ ഉപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്ത് 4 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തതായും പരാതിയിൽ പറയുന്നു.
പ്രതി വീരേന്ദ്ര പാൽ ഒരു വർഷത്തോളം യുവതിയെ ബലാത്സംഗം ചെയ്തതായി മൗവിലെ കോട്വാലി നഗർ പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ അനിൽ കുമാർ സിംഗ് പറഞ്ഞു. നിലവിൽ ഒളിവിൽ കഴിയുന്ന പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.