ആന്ധ്രയിൽ നിന്ന് ലോറിയിൽ മയക്കുമരുന്ന് കടത്തിയത് തിരുവനന്തപുരത്തേക്ക്; പിടികൂടിയത് 104 കിലോ കഞ്ചാവ്, പ്രതികൾക്ക് 24 വർഷം തടവ്

 ആന്ധ്രയിൽ നിന്ന് ലോറിയിൽ മയക്കുമരുന്ന് കടത്തിയത് തിരുവനന്തപുരത്തേക്ക്; പിടികൂടിയത് 104 കിലോ കഞ്ചാവ്, പ്രതികൾക്ക് 24 വർഷം തടവ്

തിരുവനന്തപുരം: ആന്ധ്രയിൽ നിന്ന് തിരുവനന്തപുരത്തേക്ക് ലോറിയിൽ കഞ്ചാവ് കടത്തിയ പ്രതികൾക്ക് ശിക്ഷ വിധിച്ചു. 102 കിലോഗ്രാം കഞ്ചാവും 1.005 കിലോഗ്രാം ഹാഷിഷ് ഓയിലുമാണ് ഇവരിൽ നിന്ന് പിടികൂടിയത്. 24 വർഷം വീതം കഠിന തടവും രണ്ട് ലക്ഷം രൂപ വീതം പിഴയും ചുമത്തി. എറണാകുളം കുന്നത്തുനാട് സ്വദേശി എൽദോ ഏബ്രഹാം, കൊല്ലം കുണ്ടറ സ്വദേശി സെബിൻ എന്നിവരെയാണ് ശിക്ഷിച്ചത്. കഞ്ചാവ് കൈവശം വച്ച് കടത്തിക്കൊണ്ട് വന്നതിനും ഗൂഡാലോചനയ്ക്കും ചേർത്താണ് 24 വർഷത്തെ കഠിന തടവ് വിധിച്ചിരിക്കുന്നത്.

2020 ജൂലൈ ആറിന്, പോത്തൻകോട് നിന്നും കാട്ടായികോണത്തേക്ക് പോകുന്ന റോഡിൽ വച്ചാണ് ആന്ധ്രയിൽ നിന്നും തിരുവനന്തപുരത്തേക്ക് ലോറിയിൽ കടത്തിക്കൊണ്ട് വന്ന മയക്കുമരുന്നുമായി പ്രതികൾ പിടിയിലായത്. തിരുവനന്തപുരം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന ടി അനികുമാർ, സർക്കിൾ ഇൻസ്‌പെക്ടർ ജി കൃഷ്ണകുമാർ, എക്‌സൈസ് ഇൻസ്‌പെക്ടർ ടി ആർ മുകേഷ് കുമാർ, മധുസൂദനൻ നായർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. അസിസ്റ്റന്‍റ് എക്സൈസ് കമ്മീഷണർ ഹരികൃഷണൻ പിള്ള കേസിന്റെ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു.

NDPS Act 8(c) r/w 20(b) ii(c) എന്നീ വകുപ്പുകൾ പ്രകാരം 12 വർഷം കഠിന തടവും ഒരു ലക്ഷം രൂപ വീതം പിഴയും, പിഴ ഒടുക്കാത്ത പക്ഷം ഒരു വർഷം അധിക കഠിന തടവിനും ഗൂഢാലോചന നടത്തിയതിന് u/s. 20 (b),ii(c) r/w 8(c)&29 എന്നീ വകുപ്പുകൾ പ്രകാരം 12 വർഷം കഠിന തടവും ഒരു ലക്ഷം രൂപ വീതം പിഴയും, പിഴ ഒടുക്കാത്ത പക്ഷം ഒരു വർഷം അധിക കഠിന തടവിനുമാണ് ശിക്ഷ വിധിച്ചത്. തടവ് ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ പി അനിൽകുമാറാണ് ശിക്ഷാ വിധി ഉത്തരവ് പുറപ്പെടുവിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ റെക്സ് ഡി ജി, അഭിഭാഷകരായ സി പി രഞ്ചു , ജി ആർ ഗോപിക, ഇനില രാജ് എന്നിവർ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *