49 സ്ത്രീകളെ കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ പന്നികള്‍ക്ക് ഭക്ഷണമായി കൊടുത്ത കൊടുംകുറ്റവാളി; സീരിയൽ കില്ലറെ ജയിലിൽ സഹതടവുകാരൻ തല്ലിക്കൊന്നു

കാനഡ: 49 സ്ത്രീകളെ കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ പന്നികള്‍ക്ക് ഭക്ഷണമാക്കിയ കൊടുകുറ്റവാളി ജയിലില്‍ സഹതടവുകാരന്‍റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. സീരിയൽ കില്ലർ റോബർട്ട് പിക്‌ടൺ ആണ് മരിച്ചത്. എഴുപത്തിനാലുവയസായിരുന്നു. ഒരു നാടിനെ മുഴുവൻ വിറപ്പിച്ച അതിക്രൂരനായ സീരിയൽ കില്ലറായിരുന്നു ഇയാൾ.
2007-ൽ മയക്കുമരുന്നിന് അടിമകളായവരെയും വേശ്യകളെയും ഇയാൾ കൊന്നു. കൊന്നവരുടെ മൃതദേഹം ബ്രിട്ടീഷ് കൊളംബിയയിലെ പസഫിക് പ്രവിശ്യയിലെ തന്റെ പന്നിഫാമിൽ എത്തിച്ച് കശാപ്പ് ചെയ്ത് അവശിഷ്ടങ്ങൾ പന്നികൾക്ക് കഴിക്കാൻ ഇട്ടുകൊടുത്തിരുന്നു. വാൻകൂവറിന് സമീപമുള്ള റോബർട്ട് പിക്‌ടണിന്റെ വസ്തുവിൽ നിന്ന് ലഭിച്ച മൃതദേഹങ്ങളുടെ അവശിഷ്ടമാണ് ഇയാൾക്കെതിരായി ലഭിച്ച തെളിവുകൾ.
ആറ് സ്ത്രീകളെ കൊലപ്പെടുത്തിയ കേസിലാണ് റോബർട്ട് അറസ്റ്റിലാകുന്നത്. പിന്നീടാണ് ഇയാൾ ചെയ്ത മറ്റ് കൊലപാതകളെപ്പറ്റി വിവരങ്ങൾ പുറത്ത് വരുന്നത്. ജീവപര്യന്തം തടവിനാണ് ഇയാൾ ശിക്ഷിക്കപ്പെട്ട്. 2002-ന്റെ തുടക്കത്തിൽ പിക്‌ടൺ അറസ്റ്റിലാകുന്നതുവരെ വാൻകൂവറിലെ ഡൗൺടൗൺ ഈസ്റ്റ്സൈഡ് പരിസരത്ത് നിന്ന് കാണാതായത് 60-ലധികം സ്ത്രീകളെയാണ്.
33 സ്ത്രീകളുടെ അവശിഷ്ടങ്ങൾ അല്ലെങ്കിൽ ഡിഎൻഎ വാൻകൂവറിൽ നിന്ന് 25 കിലോമീറ്റർ കിഴക്ക് പോർട്ട് കോക്വിറ്റ്‌ലാമിലെ പിക്‌ടണിന്റെ പന്നി ഫാമിൽ നിന്ന് പൊലീസ് കണ്ടെത്തി. അവശിഷ്ടം കണ്ടെത്തിയ സ്ത്രീകളിൽ പലരും തദ്ദേശീയരാണ്. തെളിവുകളുടെ അഭാവത്തിൽ പിക്‌ടണിനെതിരായ കേസുകൾ കോടതി വെട്ടിക്കുറച്ചിരുന്നു. ഏകദേശം 25 വർഷം നീണ്ട അന്വേഷണമായിരുന്നു സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഇയാളെ കേന്ദ്രീകരിച്ച് നടന്നത്.
മെയ് 19-നാണ് ജയിൽ വച്ച് സഹതടവുകാരൻ റോബർട്ട് പിക്‌ടണിനെ ആക്രമിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ചികിത്സയിലിരിക്കെയാണ് റോബർട്ട് മരണപ്പെടുന്നത്. പിക്‌ടണിനെ ആക്രമിച്ച 51 കാരനായ തടവുകാരൻ കസ്റ്റഡിയിലാണെന്നും പൊലീസ് പറഞ്ഞു.