യുവതിയെ കൊലപ്പെടുത്തി മൃതദേഹം കുറ്റിക്കാട്ടില്‍ തള്ളി; ശരീരമാസകലം മുറിവുകളും കുത്തേറ്റ പാടുകളും; കാമുകൻ ഒളിവിൽ

മുംബൈ: നവിമുംബൈയിൽ കാണാതായ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഊരണ്‍ സ്വദേശിനി യശശ്രീ ഷിന്ദേ(20) യുടെ മൃതദേഹമാണ് ഊരണ്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ കുറ്റിക്കാട്ടിൽ നിന്നും കണ്ടെത്തിയത്. രണ്ടുദിവസം മുന്‍പ് കാണാതായ യുവതിയെ ശനിയാഴ്ച പുലര്‍ച്ചെ ജഡമായിട്ടാണ് പൊലീസ് കണ്ടെത്തിയത്. യുവതിയുടെ കാമുകൻ കുത്തി കൊലപ്പെടുത്തിയെന്നാണ് സംശയം. ഇയാൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.
യുവതിയുടെ കാമുകനാണ് കൃത്യത്തിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. രണ്ടുദിവസം മുന്‍പാണ് യുവതിയെ കാണാതായത്. തുടര്‍ന്ന് അന്വേഷണം നടന്നുവരുന്നതിനിടെയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ ശരീരമാസകലം കുത്തേറ്റ മുറിവുകളുണ്ടെന്നും അതിക്രൂരമായാണ് യുവതിയെ കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു.
വീട്ടില്‍നിന്ന് 25 കിലോമീറ്ററോളം അകലെയുള്ള ബേലാപുരിലാണ് യുവതി ജോലിചെയ്തിരുന്നത്. യുവതിയെ കാണാനില്ലെന്ന പരാതി ലഭിച്ചതിന് പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇവരുടെ കാമുകനെയും കാണാനില്ലെന്ന് വ്യക്തമായിരുന്നു. പ്രണയബന്ധത്തിലുണ്ടായ പ്രശ്നങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമികാന്വേഷണത്തിലെ കണ്ടെത്തല്‍.
അതേസമയം, പ്രതിയെന്ന് സംശയിക്കുന്ന കാമുകനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും അന്വേഷണത്തിനായി അഞ്ച് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.