സ്ത്രീകൾ ഹിജാബ് ധരിക്കരുത്, പുരുഷന്മാർ താടിവളർത്തരുത്, 18 വയസ്സിൽ താഴെയുള്ളവർ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കരുത്; ഈ ഭൂമിയിൽ ഇങ്ങനെയും ഒരു ഇസ്ലാമിക രാജ്യമുണ്ട്…

ദുഷാൻബെ: നമ്മുടെ രാജ്യത്ത് എന്നു വിവാദമുണ്ടാക്കുന്ന വിഷയങ്ങളാണ് ഹിജാബും മദ്രസാ പഠനവും. ഹിജാബ് ധരിച്ച് ക്ലാസ് മുറികളിൽ എത്താനായി കർണാടക ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിൽ മുസ്ലീം പെൺകുട്ടികൾ വലിയ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചിരുന്നു. എന്നാൽ, 95 ശതമാനത്തിലധികം മുസ്ലീങ്ങൾ അധിവസിക്കുന്ന ഒരു രാജ്യത്ത് ഹിജാബിന് നിരോധമുണ്ട്. ഹിജാബ് മാത്രമല്ല, പുരുഷന്മാർ താടി വളർത്തുന്നതിനും ഇവിടെ അനുവാദമില്ല. അഫ്ഗാനിസ്ഥാനോട് അതിർത്തി പങ്കിടുന്ന താജിക്കിസ്ഥാനിലാണ് ഈ നിയമങ്ങൾ കർശനമായി നടപ്പാക്കുന്നത്.
95 ശതമാനത്തിലധികം മുസ്ലീം ഭൂരിപക്ഷമെങ്കിലും മതേതര രാജ്യമായാണ് താജിക്കിസ്ഥാൻ അറിയപ്പെടുന്നത്. ഒരുപാട് ചരിത്ര പ്രാധാന്യമുള്ള ഈ രാജ്യത്ത് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഇമ്മോൻ അലി റഹ്മാനാണ് പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നത്. 2015ൽ പുറത്തുവന്ന റിപ്പോർട്ട് പ്രകാരം 18 വയസ്സിന് താഴെയുള്ള വിദ്യാർത്ഥിനികൾ ഹിജാബ് ധരിക്കുന്നത് നിയമം മൂലം തടഞ്ഞിട്ടുണ്ട്.
കൂടാതെ 18 വയസിന് താഴെയുള്ള ആളുകൾക്ക് ശവസംസ്കാര ചടങ്ങുകൾ ഒഴികെയുള്ള മതപരമായ ചടങ്ങുകളിൽ പങ്കെടുക്കാൻ അനുവാദമില്ല. ഇതോടൊപ്പം ശവസംസ്കാരം, വിവാഹം തുടങ്ങിയ സ്വകാര്യ പരിപാടികൾക്കും ഭരണകൂടം നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ഈ പരിപാടികൾക്കൊന്നും പൂർണമായും നിരോധനമില്ലെങ്കിലും ചില നിയന്ത്രണങ്ങളുണ്ട്. ആവശ്യമായ അനുമതികൾ സർക്കാരിൽ നിന്ന് ലഭ്യമായാൽ മാത്രമാണ് ചടങ്ങുകൾ നടത്താൻ സാധിക്കുക. എത്ര പേർ പങ്കെടുക്കണമെന്ന കാര്യവും സർക്കാർ തീരുമാനിക്കും. ഈ സാഹചര്യങ്ങളൊക്കെ ഇന്നും രാജ്യത്ത് പ്രബലമായി തുടരുന്നുണ്ട്.
മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള താജിക്കിസ്ഥാൻ സർക്കാരിന്റെ നിലപാട് മോശമായിക്കൊണ്ടിരിക്കുകയാണെന്ന് യുഎസ് ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. പ്രസിഡന്റ് ഇമ്മോൻ അലി റഹ്മാൻ രാജ്യത്ത് അടിച്ചമർത്തൽ നയമാണ് തുടരുന്നതെന്നാണ് ആക്ഷേപം. പൊതുമതവികാരങ്ങളെ അടിച്ചർത്തുകയും ന്യൂനപക്ഷ സമുദായങ്ങളെ അമർച്ച ചെയ്യുകയാണെന്ന ആക്ഷേപവും ശക്തമാണ്. കല്യാണം, ശവസംസ്കാരം തുടങ്ങിയ ചടങ്ങുകൾക്ക് ഭരണകൂടം ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഈ വിലക്കുകൾക്കൊപ്പം താടിയും ഹിജാബും രാജ്യത്ത് നിരോധിച്ചിട്ടുണ്ട്. താടി വയ്ക്കുന്നത് നിരോധിച്ചതിന് പിന്നിൽ പുരുഷന്മാർ അവരുടെ മുഖം വൃത്തിയായി ഷേവ് ചെയ്യണം എന്നാണ്.
യുഎസ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, ദുഷാൻബെയിൽ സ്ഥിതി ചെയ്യുന്ന ഇസ്ലാമിക് ബുക്ക്സ് സ്റ്റാളുകൾ 2022ൽ നിർബന്ധിപ്പിച്ച് അടപ്പിച്ചിരുന്നു. ഭരണകൂടത്തിന്റെ അംഗീകാരമില്ലാതെ രാജ്യത്തേക്ക് മതപരമായ സാധനങ്ങൾ ഇറക്കുമതി ചെയ്യാൻ സാധിക്കില്ല. 2023ൽ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. സമൂലപരിഷ്ക്കാരവാദം തടയുന്നതിന് വേണ്ടിയാണ് താജിക്കിസ്ഥാൻ സർക്കാർ ഇത്തരം നിലപാട് സ്വീകരിക്കുന്നത്. താജിക്കിസ്ഥാൻ അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്നതിനാൽ, താലിബാന്റെയും ഐഎസിന്റെയും ഭീഷണികൾക്ക് സ്ഥിരം ഇരയാകുന്ന രാജ്യമാണ്.