‘കൊടുത്ത മുതലിനെ മറച്ചുപിടിച്ചവൻ’; വീണ്ടും മനസ് കീഴടക്കി ആസിഫ് അലി

വയനാട് ജില്ലയിൽ ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരൽമല ഭാഗങ്ങളിൽ മരണം കൂടി വരികയാണ്. നിരവധി ആളുകളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായവുമായി എത്തുന്നത്. പലരും കണക്കുകൾ പുറത്തുവിടുന്നുമുണ്ട്. എന്നാൽ അവിടെയും കയ്യടി നേടുകയാണ് നടൻ ആസിഫ് അലി. ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായവുമായി ആസിഫും എത്തിയിരുന്നു. താരം തന്നെ ആണ് ഇക്കാര്യം സോഷ്യൽ മീഡിയ വഴി അറിയിച്ചത്. എന്നാൽ എത്ര തുകയാണ് നല്കിയതെന്ന് ആസിഫ് വെളിപ്പെടുത്തിയിട്ടില്ല. നല്‍കിയ തുകയുടെ ഭാഗം മറച്ചുവച്ചാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധിയാളുകളാണ് ആസിഫിന്‍റെ പ്രവര്‍ത്തിയെ അനുകൂലിച്ച് രംഗത്തെത്തിയത്.
ധനസഹായം നല്‍കിയതിനൊപ്പം വയനാടിന്റെ അതിജീവനത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം നടത്തണമെന്ന് അദ്ദേഹം എല്ലാവരോടും ആവശ്യപ്പെടുകയും ചെയ്തു. വയനാട് ദുരന്തത്തിന്‍റെ വ്യാപ്തി ലോകമെമ്പാടുമുള്ള മലയാളികളെ ഞെട്ടിച്ചിരിക്കുകയാണ്. വയനാടിന്‍റെ അതിജീവനത്തിനുവേണ്ടി സ്വയം സന്നദ്ധരായി ആളുകള്‍ മുന്നോട്ടുവരുന്നതാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഈ അവസരത്തില്‍ ചെറുതെന്നോ വലുതെന്നോ ഇല്ലാതെ കഴിയുന്നവിധം ധനസഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണം എന്നാണ് ആസിഫിന്‍റെ വാക്കുകള്‍.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഓഗസ്റ്റ് രണ്ടിന് റിലീസ് ചെയ്യേണ്ടിയിരുന്ന ആസിഫ് അലി, സുരാജ് വെഞ്ഞാറമൂട് ചിത്രം ‘അഡിയോസ് അമീഗോ’ മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചതിനു പിന്നാലെയാണ് വയനാടിന് താങ്ങും തണലുമായി ആസിഫ് എത്തുന്നത്. നിരവധി ആരാധകരാണ് ആസിഫിന്റെ ആ നല്ല മനസിന് കയ്യടിയുമായി എത്തുന്നത്.
ആസിഫിന് പുറമെ മമ്മൂട്ടി, ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ, നസ്രിയ, പേളി മാണിയും ശ്രീനിഷും തുടങ്ങിയ താരങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് സഹായങ്ങൾ നൽകിയിരുന്നു. ദുരിതാശ്വാസ നിധിയിലേക്ക് മമ്മൂട്ടിയും ദുൽഖർ സൽമാനും 35 ലക്ഷം രൂപ കൈമാറി. ആദ്യഘട്ടമായി മമ്മൂട്ടി 20 ലക്ഷം രൂപയും ദുൽഖർ 15 ലക്ഷം രൂപയുമാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. തുക മന്ത്രി പി രാജീവ് ഏറ്റുവാങ്ങി. മമ്മൂട്ടി കെയർ ഫൗണ്ടേഷന്റെ ഭാഗമായാണ് തുക കൈമാറിയത്.
കാർത്തിയും സൂര്യയും ജ്യോതികയും ചേർന്ന് 50 ലക്ഷം രൂപ നൽകുകയുണ്ടായി. നടന്മാരായ കമൽഹാസൻ, വിക്രം എന്നിവര്‍ 20 ലക്ഷം രൂപയും നടി രശ്മിക മന്ദാന 10 ലക്ഷം രൂപയും നൽകി. ഫഹദ് ഫാസിലും നസ്രിയയും ചേർന്നും 25 ലക്ഷം നൽകുകയുണ്ടായി.
ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി, വ്യവസായി രവി പിള്ള, കല്യാണ്‍ ജ്വല്ലേഴ്സ് ഉടമ കല്ല്യാണരാമന്‍ എന്നിവര്‍ അഞ്ച് കോടി രൂപ വീതം ധനസഹായം പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. വിഴിഞ്ഞം പോര്‍ട്ട് അദാനി ഗ്രൂപ്പ്, കെഎസ്എഫ്ഇ എന്നിവരും അഞ്ച് കോടി രൂപ വീതം പ്രഖ്യാപിച്ചിട്ടുണ്ട്.
വയനാട്ടിലെ ഉരുൾപ്പൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പ്രധാന സിനിമാ റിലീസുകളും ആഘോഷങ്ങളും മാറ്റി വച്ചു. സാധിക്കുന്ന സഹായങ്ങൾ ചെയ്യാൻ ജനങ്ങളോടു അഭ്യർത്ഥിക്കുന്നതിനൊപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും സംഭാവനകൾ നൽകി മുന്നിലുണ്ട് സെലിബ്രിറ്റികൾ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നിരവധി പേരാണ് സംഭാവനകൾ നൽകുന്നത്.