ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ട് നൽകാനുള്ള തീരുമാനം; ആശയുടെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി: അന്തരിച്ച സിപിഎം നേതാവ് എം എം ലോറൻസിന്റെ മകള്‍ ആശയുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പിതാവിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ട് നൽകാനുള്ള കളമശ്ശേരി മെഡിക്കൽ കോളേജ് ഉപദേശക സമിതിയുടെ തീരുമാനത്തിനെതിരെയാണ് ഹർജി. ആശ നേരത്തെയും ഹൈക്കോടതിയെ സമീപിച്ചിരുന്നു.
അനാട്ടമി ആക്ട് പ്രകാരം വിഷയത്തിൽ തീരുമാനമെടുക്കാനാണ് ഹൈക്കോടതി നിർദേശിച്ചിരുന്നത്. എന്നാൽ മെഡിക്കൽ കോളജ് തീരുമാനം ഏകപക്ഷീയമാണെന്നും, മതാചാരപ്രകാരം സംസ്കരിക്കാൻ മൃതദേഹം വിട്ടുനൽകണമെന്നും ഹൈക്കോടതിയിൽ നൽകിയ ഹരജിയിൽ ആശ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന് ആരോപിച്ച് ആശക്കെതിരെ ലോറൻസിന്റെ ബന്ധു എറണാകുളം സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്. രാഷ്ട്രീയ താത്പര്യത്തിന് വേണ്ടിയായിരുന്നോ ആശ അത്തരത്തിൽ പെരുമാറിയതെന്ന് അന്വേഷിക്കണമെന്ന് പരാതിക്കാരനായ അഡ്വ. അരുൺ ആന്റണി പറഞ്ഞു. ഹൈക്കോടതി നിർദേശമുണ്ടായിട്ടും മൃതദേഹം മെഡിക്കൽ കോളേജിന് വിട്ടുനൽകുന്നതിനെ ആശ എതിർത്തതിനെ തുടർന്ന് പൊതുദർശന ചടങ്ങ് നാടകീയമായിരുന്നു.
ശനിയാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചക്ക് 12 മണിയോടെ ആയിരുന്നു ലോറൻസിന്റെ അന്ത്യം. 2015 ല്‍ സിപിഎം ആലപ്പുഴ സംസ്ഥാന സമ്മേളനത്തോടെ പാര്‍ട്ടിയുടെ ഔദ്യോഗിക സമിതികളില്‍ നിന്നും ഒഴിവായി വിശ്രമ ജീവിതത്തിലായിരുന്ന എംഎം ലോറന്‍സ്. ന്യൂമോണിയ ബാധയെ തുടര്‍ന്ന് കുറച്ചു നാളുകളായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.